ad
Deshabhimani

ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

അഞ്ചുദിവസം മഴ തകർത്തു

Photo
വെബ് ഡെസ്ക്

Published on Aug 06, 2026, 12:05 AM | 1 min read

പത്തനംതിട്ട

ആഗസ്തിലെ ആദ്യ അഞ്ചുദിനം പെയ്ത മഴയുടെ കണക്കുകൾ പുറത്ത്‌. 400 ശതമാനം അധികമഴയാണ്‌ ഇ‍ൗ ദിവസങ്ങളിൽ പെയ്തത്‌. ഒന്നുമുതൽ അഞ്ചുവരെ 60.2 മില്ലിമീറ്റർ മഴയാണ്‌ ലഭിക്കേണ്ടിയിരുന്നത്‌. എന്നാൽ കിട്ടിയതാകട്ടെ 300.7 മിമീ മഴയും.

ആഗസ്തിലെ ആദ്യ മൂന്നുദിവസം 533 ശതമാനം അധികമഴയാണ്‌ ജില്ലയിൽ പെയ്തത്‌. സംസ്ഥാനത്ത്‌ ഏറ്റവുമധികം മഴ ലഭിച്ചതും മലയോര ജില്ലയിലാണ്‌. ബുധനാഴ്ച മഴയുടെ ശക്തി കുറഞ്ഞുനിന്നതിനാൽ പലയിടത്തും വെള്ളക്കെട്ട്‌ താഴാൻ കാരണമായി. വ്യാഴാഴ്ചയും ജില്ലയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ ഓറഞ്ച്‌ അലർട്ടാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലാ അധികൃതർ ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്‌. ശക്തമായ മഴ തുടര്‍ച്ചയായി പെയ്താല്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത കൂടും. മലയോരമേഖലയില്‍ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടി സ്വീകരിക്കും. തദ്ദേശതലത്തിലും വില്ലേജ് തലത്തിലും ജാഗ്രതാനിര്‍ദേശം നല്‍കും. നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ജില്ലാ പൊലീസ് മേധാവി, റാന്നി, കോന്നി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തദ്ദേശ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടര്‍, ജില്ല ഫയര്‍ ഓഫീസര്‍, ജില്ല ജിയോളജിസ്റ്റ്, ജില്ല മണ്ണുസംരക്ഷണ ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍, പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തി.

കഴിഞ്ഞ വെള്ളി അർധരാത്രിയും ശനി പുലർച്ചെയും പെയ്ത മഴ അപകട സാധ്യതയുള്ളതാണെന്ന്‌ വ്യക്തമായിട്ടും നടപടി സ്വീകരിക്കാൻ അധികൃതർക്ക്‌ കഴിയാതിരുന്നത്‌ വലിയ പരാതിയായിരുന്നു. ഇതോടെയാണ്‌ കർശന നിർദേശം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home