അതിതീവ്രമഴ വന്നാൽ ഇനിയെന്ത് ?
ഉറക്കമില്ലാതെ അപ്പർ കുട്ടനാട്

വെള്ളപ്പൊക്ക ബാധിത പ്രദേശമായ നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കലിൽ മരിച്ച പന്ത്രണ്ടിൽ എലിയാമ്മ ഏബ്രഹാമിന്റെ മൃതദേഹം പഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്റെ നേതൃത്വത്തിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാൻ ടിപ്പർ ലോറിയിൽ കയറ്റുന്നു

സ്വന്തം ലേഖകൻ
Published on Aug 07, 2026, 12:05 AM | 1 min read
തിരുവല്ല
വീണ്ടും കനത്ത മഴയുടെ സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യാഴാഴ്ച പുറപ്പെടുവിച്ച റെഡ് അലർട്ട് വെള്ളം നിറഞ്ഞുനിൽക്കുന്ന അപ്പർകുട്ടനാടിനെ ഭീതിപ്പെടുത്തുകയാണ്. മഴയ്ക്ക് അൽപം ശമനമുണ്ടായപ്പോൾ ജലനിരപ്പ് ക്രമേണ താഴ്ന്നു തുടങ്ങിയിരുന്നു. തുടർച്ചയായൊരു വെള്ളപ്പൊക്കം കൂടി താങ്ങാനുള്ള കരുത്ത് അപ്പർകുട്ടനാടിനില്ല. മഴ മുന്നറിയിപ്പുകൾ തങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് ക്യാമ്പിൽ കഴിയുന്നവർ പറയുന്നു.
ഏഴുദിവസമായി വെള്ളത്തിൽ നിൽക്കുന്ന വീടുകൾക്ക് പലതിലും വിള്ളൽ വീണിട്ടുണ്ട്. ക്യാമ്പുകളിൽ തറയിൽ കാർഡ് ബോർഡ് വിരിച്ച് തണുപ്പിൽ കഴിയേണ്ടിവന്നവരിൽ ഭൂരിഭാഗം പേർക്കും പനിയാണ്.
ജലനിരപ്പ് താഴ്ന്നുതുടങ്ങിയപ്പോൾ രണ്ടു ദിവസം കഴിയുമ്പോൾ വീടുകളിലേക്ക് മടങ്ങാമെന്ന് കരുതിനിന്ന കുടുംബങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് ഭീതിക്കിടയാക്കുന്നത്.
വ്യാഴാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് തിരുവല്ല താലൂക്കിൽ 97 ദുരിതാശ്വാസ ക്യാമ്പുകളിലായി 2483 കുടുംബങ്ങളാണ് കഴിയുന്നത്. വേണ്ടത്ര സൗകര്യങ്ങളില്ലാതെ 7676 പേരാണ് ഈ ക്യാമ്പുകളിൽ.
തിരുവല്ല വില്ലേജിന്റെ കീഴിൽ 13 ദുരിതാശ്വാസ ക്യാമ്പുകളും ഇരവിപേരൂർ, കോയിപ്രം വില്ലേജുകളിൽ 12 വീതവും കുറ്റൂർ, കുറ്റപ്പുഴ, കാവുംഭാഗം വില്ലേജുകളിൽ 10 വീതവും കടപ്ര, നിരണം എന്നിവിടങ്ങളിൽ 7വീതവും പെരിങ്ങരയിൽ 6, കവിയൂരിൽ 5, തോട്ടപ്പുഴശേരിയിൽ 3, നെടുമ്പ്രം വില്ലേജിൽ രണ്ടും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.
979 കുട്ടികളും 3441 പുരുഷൻമാരും, 3253 സ്ത്രീകളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ തിരുവല്ല നഗരസഭ അതിർത്തിയിലാണ്. 33 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.









0 comments