കേന്ദ്രത്തോട് പ്രതിഷേധമറിയിച്ച് വ്യാപാരികൾ
സ്‌തംഭിച്ച് ഹോട്ടൽ മേഖല

ഹോട്ടലുകൾ അടിച്ചിട്ടുള്ള സമരത്തിന്റെ ഭാഗമായി പത്തനംതിട്ട ശാന്തി ഹോട്ടലിനുമുന്നിൽ പാചകവാതക സിലിണ്ടറിൽ റീത്തുവച്ച് പ്രതിഷേധിച്ചപ്പോൾ
പത്തനംതിട്ട
ഹോട്ടൽ വ്യവസായ മേഖലയെ അപ്പാടെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജില്ലയിൽ വ്യാപാരികളുടെ ശക്തമായ പ്രതിഷേധം. ഹോട്ടലുകളും ബേക്കറികളും പൂട്ടിയിട്ടായിരുന്നു വ്യാപാരികൾ കേന്ദ്രനടപടിക്കെതിരായ തങ്ങളുടെ അമർഷമറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെയാണ് വാണിജ്യ സിലിണ്ടർ വിലയിൽ 993 രൂപയുടെ വർധന വരുത്തിയത്. ഇക്കഴിഞ്ഞ മാർച്ചിൽ ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 60 രൂപയും വാണിജ്യസിലിണ്ടറിന് 115 രൂപയും കൂട്ടിയിരുന്നു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതിനുശേഷം വീണ്ടും വാണിജ്യ സിലിണ്ടർ വില വർധിപ്പിക്കുകയായിരുന്നു. ഒരു സിലിണ്ടറിന് 3085 രൂപയാണ് വ്യാപാരികൾക്ക് നൽകേണ്ടിവരിക. ഇതോടെ ചായയടക്കം എല്ലാ ഭക്ഷണസാധനങ്ങളുടെയും വില വർധിക്കുമെന്ന ആശങ്കയുമുണ്ട്.
ഇറാനുമേലുള്ള ഇസ്രയേൽ–യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിലിണ്ടർ ക്ഷാമം ശക്തമായതോടെ കരിഞ്ചന്തയിൽ 5,000 രൂപയ്ക്കായിരുന്നു വാണിജ്യ സിലിണ്ടർ വിൽപ്പന നടന്നത്. ക്ഷാമവും വിലവർധനയും ഹോട്ടൽ മേഖലയെ ആകെ തകർക്കുമെന്ന് വ്യാപാരികൾ പറയുന്നു. തീർന്ന സിലിണ്ടറിനുമുകളിൽ റീത്ത് വച്ചായിരുന്നു പലയിടത്തും പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 251.50 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1498 രൂപയാണ് കേന്ദ്രം വർധിപ്പിച്ചത്.
ബുധനാഴ്ചത്തെ സമരത്തിൽ ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, കൂൾബാറുകൾ, കാന്റീനുകൾ, ഓൺലൈൻ ഭക്ഷണ വിതരണം തുടങ്ങിയവയെല്ലാം തടസപ്പെട്ടു.










0 comments