അനധികൃത പാർക്കിങ്
ഗതാഗതം വഴിമുട്ടി ടികെ റോഡ്

ടി കെ റോഡിൽ പുല്ലാട് ജങ്ഷനിലെ അനധികൃത പാർക്കിങ്
സ്വന്തം ലേഖകൻ
Published on Aug 14, 2026, 12:05 AM | 1 min read
ഇരവിപേരൂർ
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തിരുവല്ല– കുന്പഴ സംസ്ഥാനപാത. കുന്പനാട്– പുല്ലാട് ഭാഗത്ത് റോഡിനിരുവശവും കൈയേറിയുള്ള വാഹന പർക്കിങ്ങാണ് ഗതാഗതം വഴിമുട്ടിക്കുന്നത്. മൂന്നു കിലോമീറ്റർ വരുന്ന ഇൗ ഭാഗം കടന്നുപോകണമെങ്കിൽ പലപ്പോഴും മണിക്കൂറുകളെടുക്കും. സ്‌കൂൾ– ഓഫീസ് സമയങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടം കടന്നുകിട്ടാൻ വാഹനങ്ങളുടെ നീണ്ടനിരയാണ്. ചിലയിടത്ത് പൊലീസ് നോപാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം നോക്കുകുത്തിയായി. അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഹോംഗാർഡിന്റെ സേവനം പോലുമില്ല. സ്‌റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളെ ട്രാഫിക്ക് നിയന്ത്രണത്തിന് നിയോഗിക്കാറുണ്ട്. എന്നാൽ അനധികൃതമായി പാർക്ക് ചെയ്‌ത വാഹനങ്ങൾ നീക്കുവനോ, നിയമ നടപടിയെടുക്കുവനോ പൊലീസ് തയ്യാറാവുന്നില്ല.
ഓണക്കാലമായതോടെ ഇതുവഴിയുള്ള യാത്രാദുരിതമേറി. വ്യാപാര സ്ഥാപനങ്ങളിലും മറ്റും വരുന്നവർ റോഡിന്റെ ഇരുവശങ്ങളിലേക്ക് ഇറക്കിയാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. റോഡിനു വീതി കുറവായ ഇൗ ഭാഗത്ത് ആംബുലൻസ് അടക്കം ഗതാഗതക്കുരുക്കിൽപെടുന്നത് പതിവ് കാഴ്‌ചയാണ്. ടികെ റോഡിൽ വള്ളംകുളം മുതൽ പാടത്തുപാലം വരെയുള്ള ഭാഗത്തും സ്ഥിതി വ്യത്യസ്‌തമല്ല. പൊയ്കയിൽപ്പടി മുതൽ പുല്ലാട് വരെ റോഡിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനയാത്രികൾ ഇവിടെ അപകടത്തിൽപെടുന്നതും നിത്യസംഭവമായി. ഈ കവലകളോട് ചേർന്ന് പഞ്ചായത്ത് സ്ഥലം കണ്ടെത്തി പാർക്കിങ് സൗകര്യം ഒരുക്കികൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments