വരാനിരിക്കുന്നത് വരൾച്ചയുടെ നാളുകൾ

സ്വന്തം ലേഖിക
Published on Sep 15, 2026, 12:05 AM | 1 min read
പത്തനംതിട്ട
ഒരു മാസം മുമ്പ് പതഞ്ഞുപൊങ്ങി അക്രമാസക്തമായൊഴുകിയ ജില്ലയിലെ നദികൾ വരൾച്ചയുടെ വക്കിലേക്ക്. വെള്ളം കുറഞ്ഞതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ അടച്ചതും നദികളിലേക്കുള്ള ജലഒഴുക്ക് കുറയാൻ കാരണമായി.
തിരുവോണത്തിനുശേഷം കനത്ത ചൂട് കൂടിയായതോടെ നദികളിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞു. ആഗസ്ത് അവസാനവാരത്തോടെ മഴ കുറഞ്ഞതാണ് കനത്ത വരൾച്ചയിലേക്ക് നദികളെ തള്ളിവിടുന്നത്. ജില്ലയുടെ കുടിവെള്ള, കാർഷിക ആവശ്യങ്ങൾക്കെല്ലാം ജലം നൽകുന്ന പമ്പ, മണിയാർ, കക്കാട്ടാർ, കല്ലാർ, അച്ചൻകോവിലാർ അടക്കമുള്ള നദികൾ നേരിടുന്ന വരൾച്ച പ്രാദേശികമായി വലിയ പ്രതിസന്ധിയാകും. കാലവർഷം ദുർബലമായതാണ് നിലവിലെ സാഹചര്യത്തിന് പ്രധാനകാരണം. ഇത് മുൻകൂട്ടി കണ്ട് ജലക്ഷാമം നേരിടാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ ജില്ല നേരിടാൻ പോകുന്നത് വലിയ കുടിവെള്ളക്ഷാമമാകും. കൃത്യമായ നടപടിയെടുക്കാതെ തുടർച്ചയായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സമാനമായി കുടിവെള്ളവും സർക്കാർ നിയന്ത്രിക്കുമോ എന്ന ആശങ്കയിലാണ് മലയോരജില്ല.
കാലവർഷം കൈയൊഴിഞ്ഞതിനാൽ ചൂടൻ തണുപ്പുകാലവും കനത്ത വേനലുമാണ് നേരിടേണ്ടിവരികയെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടുകളിലും നദികളിലും ആവശ്യത്തിനുള്ള ജലമില്ലാത്തത് വൈദ്യുതോൽപ്പാദനം, കൃഷി എന്നിവയെ ബാധിക്കും. ജില്ലയിൽ കെഎസ്‌ഇബിയുടെ കീഴിൽ നാലും ജലസേചന വകുപ്പിനുകീഴിൽ ഒന്നും അണക്കെട്ടാണുള്ളത്.
പ്രതീക്ഷ തുലാവർഷത്തിൽ
വരാനിരിക്കുന്ന തുലാവർഷമാണ് ജില്ലയ്ക്ക് ആകെയുള്ള പ്രതീക്ഷ. കാലവർഷത്തിന് സമാനമാണ് തുലാവർഷമെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്നുറപ്പ്. 2025ൽ തുലാവർഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ ജില്ലയിൽ മഴ കുറവായിരുന്നു. 2025 ഒക്‌ടോബർ 16 മുതൽ 22വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ ലഭിച്ചത് 60.6 മില്ലീമീറ്റർ മഴയായിരുന്നു. 12.6 മിമീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്.








0 comments