ജെഴ്‌സിയും മെസ്സി തൂക്കി

പത്തനംതിട്ട
വെള്ളയിൽ നീല വര വേണം. നന്പർ പത്താവണം. പിന്നിൽ ആ പേരും വേണം -– MESSI. "ചേട്ടാ... മെസ്സിയുടെ ജെഴ്‌സിയുണ്ടോ...' എന്ന ചോദ്യം മുഴങ്ങാത്ത തുണിക്കടകളും സ്‌പോർട്‌സ് കടകളുമില്ല.
ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ പ്രീക്വാർട്ടറിലേക്ക് കടക്കുന്പോൾ ആരാധകരേറെ അർജന്റീനയ്‌ക്കും ബ്രസീലിനും പോർച്ചുഗലിനും. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കുപ്പായം മെസിയുടേതും. മെസി കാരണം ജെഴ്‌സി കച്ചവടം പൊടിപൊടിക്കുന്നുവെന്ന് വ്യാപാരികളും പറയുന്നു. റൊണാൾഡോയുടെ ഏഴാം നന്പർ കുപ്പായത്തിനും ആവശ്യക്കാരേറെ. ജപ്പാനെ പിടിച്ചുകെട്ടി പ്രീക്വാർട്ടറിൽ കടന്നതോടെ ബ്രസീലിന്റെ മഞ്ഞ കുപ്പായമന്വേഷിച്ചും നിരവധി പേരെത്തുന്നു. മാർക്കറ്റ് ഇടിഞ്ഞ കളിക്കാരൻ നെയ്‌മറാണ്.
പ്രീക്വാർട്ടറിൽ കളി മാറി മറിയുംമുന്പ് ഏറ്റവും കൂടുതൽ എണ്ണം വിൽക്കാൻ മെസിക്കുപ്പായം പുതിയ സ്‌റ്റോക്കെടുത്ത് കാത്തിരിക്കുകയാണ് വ്യാപാരികളും. കുട്ടികളുടെ ജഴ്‌സി 130 രൂപ മുതൽ വിപണിയിലുണ്ട്. സ്‌പോർട്‌സ് കടകളിൽ 200ൽ കൂടുതലാകും വില. വിവിധ പ്രായത്തിലുള്ളവരുടെ കുപ്പായവും ലഭ്യം. കുറഞ്ഞ വിലയ്‌ക്ക് തുണിക്കടകളിൽനിന്ന് ഒരുമിച്ചുവാങ്ങി പുറത്ത് കൂടുതൽ വിലയ്‌ക്ക് വിൽക്കുന്നവരുമുണ്ട്.











0 comments