മലയാലപ്പുഴയിൽ പൂരം പെയ്തിറങ്ങി

കോന്നി
നെറ്റിപ്പട്ടം കിട്ടിയ ഗജവീരന്മാരും വാദ്യ മേളങ്ങളുടെ താള വിസ്മയവും ഒത്തുചേർന്ന് മലയാലപ്പുഴയിൽ പൂരം പെയ്തിറങ്ങി. ഇടനാട്ട് കരയാണ് പൂരം ഒരുക്കിയത്. വൈകിട്ട് അഞ്ച് മുതൽ ക്ഷേത്രത്തിന്റെ കിഴക്കേ മൈതാനിയിലാണ് പൂരക്കാഴ്ച നടന്നത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഉച്ചയ്ക്കുശേഷം ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ഓമല്ലൂർ കുട്ടി ശങ്കരൻ ദേവിയുടെ തിടമ്പേറ്റി. മയ്യനാട് അരുണിമ പാർഥസാരഥി, താമരക്കുടി വിജയൻ, അക്കാവിള വിഷ്ണുനാരായണൻ, ചെറുകോൽ ശിവൻ എന്നീ ഗജവീരന്മാർ അണിനിരന്നു. മേള പ്രമാണി പൂതങ്കര വിപിന്റെ നേതൃത്വത്തിൽ 101 ബാല്യ കലാകാരന്മാർ അണിനിരക്കുന്ന ആൽത്തറമേളവും പൂരത്തിന് കൊഴുപ്പേക്കി. കെ യു ജനീഷ് കുമാർ എംഎൽഎ ഭദ്രദീപം തെളിയിച്ചു . തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട്, മേൽശാന്തി ജി ശ്രീകുമാർ നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രവീൺകുമാർ പ്ലാവറ, സെക്രട്ടറി അജീഷ് കോയിക്കൽ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് സുനിൽകുമാർ, മലയാലപ്പുഴ പഞ്ചായത്ത് അംഗം മലയാലപ്പുഴ മോഹനൻ, ഇടനാട്ട് കര ഭാരവാഹികളായ ശ്രീജിത്ത് തേക്കാട്ടിൽ, രതിൻ രാജ്, ഹരിശ്യാം കെ എസ് എന്നിവർ പങ്കെടുത്തു. കരകളുടെ ഉത്സവ നിറവിലാണ് മലയാലപ്പുഴ. പുലർച്ചെ അഞ്ച് മുതൽ രാത്രി 12 വരെ നീളുകയാണ് ക്ഷേത്ര ചടങ്ങുകൾ. രാവിലെയും രാത്രിയുമുള്ള ശ്രീഭൂതബലയും, സന്ധ്യയ്ക്കുള്ള കാഴ്ച ശ്രീബലി, രാത്രി 9ന് ശേഷം നടക്കുന്ന ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളിപ്പ്, ജീവിത എഴുന്നള്ളത്ത് എന്നിവ കണ്ടു തൊഴാൻ ക്ഷേത്രത്തിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്. ഇന്ന് ഏറം കരയുടെ ഉത്സവം നടക്കും. ശനിയാഴ്ച താഴം കരയുടെ ഉത്സവമാണ്. ഞായറാഴ്ച പള്ളിവേട്ടയും തിങ്കളാഴ്ച ആനയൂട്ടും, ആറാട്ടും നടക്കും.










0 comments