സൂപ്പർ മാർക്കറ്റിലെ 62 ലക്ഷം കവർന്നു; മുൻജീവനക്കാരായ 2 പേർ റിമാൻഡിൽ

മട്ടാഞ്ചേരി
തോപ്പുംപടിയിലെ സൂപ്പർ മാർക്കറ്റിൽനിന്ന് 62 ലക്ഷം രൂപ കവർന്ന കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്‌തു. സ്ഥാപനത്തിൽ ബില്ലിങ് വിഭാഗം മുൻ ജീവനക്കാരി മട്ടാഞ്ചേരി നസ്റത്ത് ഹോളി ക്രോസ് നഗറില്‍ എം എ സനമോൾ (31), മുൻ ജീവനക്കാരനായ പള്ളുരുത്തി സജനാലയം രഞ്ജു സാജ് എബ്രഹാം(23) എന്നിവരാണ് പിടിയിലായത്.
2022 മെയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിൽ ബില്ലിംഗിൽ ജോലി ചെയ്തുവന്നിരുന്ന സന ദിവസവും കാഷ് കൗണ്ടറിൽനിന്ന് തുക കവർന്ന് രഞ്ജുവിന് നൽകുകയായിരുന്നു. തുക പിന്നീട് അയാളുടെ അക്കൗണ്ടിൽ സൂക്ഷിച്ചു. സംശയം തോന്നിയ സൂപ്പർ മാർക്കറ്റ് ഉടമ ഇവരെ നിരീക്ഷിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
വിവരമറിഞ്ഞ സനമോൾ വിദേശത്തേക്ക് കടന്നു. തുടർന്ന് പൊലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ജീവനക്കാരി തിരിച്ച് കൊച്ചിയിലെത്തിയതായി അറിഞ്ഞ ഉടൻ പൊലീസ് ഇരുവരേയും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ലുക്ക് ഔട്ട് നോട്ടിസ് ഉള്ളതിനാൽ ഇവർ നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. തോപ്പുംപടി പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി ആനന്ദ്, എസ് ഐ അനന്തു രമേശ്, സീനിയര്‍ സിപിഒമാരായ എസ് സുധീഷ്, സിജു വർഗീസ്, സിപിഒ ടി ജെ ജോസഫ്, വനിത സിപിഒ പി പ്രിയ എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.










0 comments