വിപ്പ് ലഭിച്ചിട്ടില്ലെന്ന് കൗൺസിലർമാർ
പാലായിലെ 4 കൗൺസിലർമാരെ ഡിസിസി പുറത്താക്കി

പാലാ നഗരസഭയിൽ എൽഡിഎഫ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്ത കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസിക്കുട്ടി, ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ് എന്നിവർ കോൺഗ്രസ് റിബലായി വിജയിച്ച മായ രാഹുലിനൊപ്പം പുറത്തേക്ക് വരുന്നു
കോട്ടയം പാലാ നഗരസഭ ചെയർപേഴ്സണെതിരെ എൽഡിഎഫ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ച കോൺഗ്രസ് കൗൺസിലർമാരായ രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്കെതിരെ നിയമപരമായ നടപടിയും സ്വീകരിക്കും. പാർടിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലായെന്നും നാട്ടകം സുരേഷ് പറഞ്ഞു. വിപ്പ് ലഭിച്ചില്ലെന്നും നഗരസഭ സെക്രട്ടറിക്ക് ഡിസിസി കൈമാറിയ വിപ്പ് രേഖയിൽ ഞങ്ങളുടെ കൈപ്പട രേഖപ്പെടുത്തിയില്ലെന്നും കോൺഗ്രസ് കൗൺസിലർമാർ. ഡിസിസി രേഖാമൂലം വിപ്പ് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ടോണി തൈപ്പറന്പിൽ പറഞ്ഞു. സ്വതന്ത്ര കൂട്ടായ്‌മയിലെ കൗൺസിലർമാർ യുഡിഎഫിന്റെ ഭാഗമല്ല. യുഡിഎഫ് പിന്തുണയിൽ അധികാരം നേടിയ സ്വതന്ത്ര കൂട്ടായ്‌മ കൗൺസിലർമാരാണ് യുഡിഎഫിനെ ചതിച്ചത്. കോൺഗ്രസ് കൗൺസിലർമാരുടെ മനോബലത്തെ വെല്ലുവിളിച്ചവരാണ് സ്വതന്ത്ര കൂട്ടായ്‌മ. നഗരസഭ ചെയർപേഴ്‌സണ് പിന്തുണ പിൻവലിച്ച തീരുമാനം പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ്. അതിനെയും ധിക്കരിച്ചാണ് ഞങ്ങളെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. കോൺഗ്രസ് കൗൺസിലർമാരെയും പാർടിയെയും കുറ്റപ്പെടുത്തിയ ഫ്രാൻസീസ് ജോർജ് എംപിയെ കോൺഗ്രസ് പ്രവർത്തകർ പണിയെടുത്താണ് വിജയിപ്പിച്ചത്. ഫ്രാൻസീസ് ജോർജിന് വേണ്ടി തങ്ങൾ പ്രവർത്തിച്ചപ്പോൾ തൃശൂരിൽ ബിജെപി നേതാവ് സുരേഷ്‌ഗോപിയെ വിജയിപ്പിക്കാൻ പ്രവർത്തിച്ചത് ബിജു പുളിക്കക്കണ്ടമാണ്. അയാൾ ഉൾപ്പെട്ട സ്വതന്ത്ര കൂട്ടായ്‌മയ്‌ക്കുവേണ്ടി കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന എംപിയും സ്വതന്ത്രരുടെ കൂടെ ചേർന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗവും യുഡിഎഫിനെ വഞ്ചിക്കുകയാണ് ചെയ്‌തതെന്നും ടോണി തൈപ്പറന്പിൽ പറഞ്ഞു.










0 comments