തർക്കം മൂർച്ഛിച്ചത് അടിയിലും കള്ളക്കേസിലും

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസഖ്യത്തിന്റെ പാർലമെന്ററി പാർടി യോഗത്തിൽ വിഷയം ഉന്നയിച്ച കോൺഗ്രസ് അംഗം ബിജു മാത്യൂസിനെ സ്വതന്ത്ര കൂട്ടായ്മയിലെ രണ്ട് അംഗങ്ങൾ കൈയേറ്റം ചെയ്തതോടെയാണ് തർക്കം മറനീക്കിയത്. സംഭവത്തിൽ ബിജുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ ചെയർപേഴ്സന്റെ ഓഫീസിൽനിന്ന് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് ബിജു മാത്യൂസിനെതിരെ ചെയർപേഴ്സണും സെക്രട്ടറിയും പരാതി നൽകി. ഇത് തർക്കം രൂക്ഷമാക്കി. ഇതിനിടെ അധികാരത്തിൽ തുടരാൻ യുഡിഎഫിനെ പിളർത്തി ഘടകകക്ഷികളായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം, കെഡിപി അംഗങ്ങളെ സ്വതന്ത്ര കൂട്ടായ്മ കൂടെച്ചേർത്തു. ഇതോടെയാണ് കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്സനെതിരെ ശക്തമായി രംഗത്തുവന്നത്. വിപ്പ് രേഖാമൂലം നൽകിയില്ല അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ചേരുന്ന കൗൺസിലിൽനിന്ന് വിട്ട് നിൽക്കാൻ യുഡിഎഫ് അംഗങ്ങൾക്ക് മുന്നണിയിലെ കക്ഷികളുടെ ജില്ലാ നേതൃത്വങ്ങൾ നിർദേശം നൽകിയിരുന്നു. കോൺഗ്രസ് കൗൺസിലർമാർക്ക് നേരിട്ട് വിപ്പ് നൽകാതെ രാത്രി വീട്ടുവാതിൽക്കൽ പതിക്കുകയായിരുന്നു. കോൺഗ്രസ് അംഗങ്ങൾക്ക് രേഖാമൂലം വിപ്പ് നൽകിയിരുന്നില്ല. പാർടി വിപ്പ് നിശ്‌ചിത ദിവസം മുൻപ് അംഗങ്ങൾക്ക് നേരിട്ട് നൽകി കൈപ്പറ്റ് രസീത് വാങ്ങുകയോ രജിസ്‌റ്റേഡ് താപാലിൽ അയയ്‌ക്കുകയോ ചെയ്യണമെന്നാണ് വ്യവസ്ഥ. തങ്ങൾക്ക് പാർടി വിപ്പ് ലഭിക്കാത്തതിനാൽ അവിശ്വാസത്തെ പിന്തുണച്ചത് വിപ്പ് ലംഘനമല്ലെന്നാണ് കോൺഗ്രസ് കൗൺസിലർമാർ പറയുന്നത്.








0 comments