സ്ഥാനാർഥികളെ കെട്ടിയിറക്കൽ
കുര്യനും ആന്റോയ്‌ക്കും കടുത്ത അമർഷം

ആർ രാജേഷ്
Published on Mar 14, 2026, 12:05 AM | 1 min read
പത്തനംതിട്ട
ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പുറത്തുനിന്ന് സ്ഥാനാർഥികളെ കെട്ടിയിറക്കാനുള്ള നീക്കത്തിൽ മുതിർന്ന നേതാക്കൾക്കും കടുത്ത അതൃപ്‌തി. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പി ജെ കുര്യൻ, ആന്റോ ആന്റണി എംപി എന്നിവരാണ് ഡിസിസിയിലെ പ്രബല വിഭാഗത്തിന് പിന്തുണ പ്രഖാപിച്ചത്. തങ്ങൾ ജില്ലയിലെ സാധാരണ കോൺഗ്രസുകാരുടെ വികാരത്തിനൊപ്പമാണെന്ന് ഇവർ പരസ്യമായി പറഞ്ഞുകഴിഞ്ഞു. അടൂരിൽ രമ്യ ഹരിദാസിനെയും ആറന്മുളയിൽ അബിൻ വർക്കിയെയുമാണ് സ്ഥാനാർഥിയാക്കാനാണ് ആലോചന. ജില്ലയിൽനിന്ന് അനുയോജ്യരായ നേതാക്കളുള്ളപ്പോഴാണ് നേതൃത്വം ഇക്കാര്യത്തിൽ കടുംപിടിത്തം പിടിക്കുന്നതെന്നാണ് ഇവരുടെ നിലപാട്. പത്തനംതിട്ടയിലെ ബഹുഭൂരിപക്ഷം നേതാക്കളും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ഏകപക്ഷീയമായ തീരുമാനവുമായി കെപിസിസി നേതൃത്വം മുന്നോട്ടുപോകുകയാണ്. മണ്ഡലത്തിന്റെ ഘടനയും സാമുദായിക സമവാക്യങ്ങളും പരിഗണിക്കാതെയുള്ള ഇൗ നീക്കം കോൺഗ്രസിന് കനത്ത തിരിച്ചടിക്ക് വഴിയൊരുക്കുമെന്ന് ജില്ലയിലെ നേതാക്കൾ പറയുന്നു. വിഷയം എഐസിസി നേതൃത്വത്തിന്റെയടുക്കൽവരെ എത്തിയിട്ടും പുനപരിശോധന ഉണ്ടായില്ല. പി ജെ കുര്യന്റെയും ആന്റോ ആന്റണിയുടെയും മൗനാനുവാദത്തോടെയായിരുന്നു ഇവർ എഐസിസി, കെപിസിസി നേതൃത്വത്തെ കണ്ടത്.
കെട്ടിയിറക്കിയ സ്ഥാനാർഥികളെ പിൻവലിക്കുന്നില്ലെങ്കിൽ വാർത്താസമ്മേളനമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ട്.
അതിനിടെ സമൂഹമാധ്യമത്തെയും ചാനലുകളെയും ഉപയോഗിച്ച് പാർടിക്ക് അവമതിപ്പുണ്ടാക്കുന്ന നേതാക്കൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി ഹരികുമാർ പൂതംകര എന്നിവർ രംഗത്തെത്തി.
Highlights: ആറന്മുളയിലും അടൂരും ജില്ലയിലുള്ളവരെ പരിഗണിച്ചില്ല










0 comments