വോട്ടെണ്ണലിന് എല്ലാം സജ്ജം
നാളെ പെട്ടി തുറക്കും

പത്തനംതിട്ട
വോട്ടെണ്ണലിനായി എല്ലാ കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ എസ് പ്രേം കൃഷ്‌ണൻ പറഞ്ഞു. കേരള പൊലീസ്, കേരള ആംഡ് പൊലീസ്, സെൻട്രൽ ആംഡ് പൊലീസ് എന്നിവരടങ്ങുന്ന ത്രിതല സുരക്ഷാക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മൂന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ . തിരുവല്ല, റാന്നി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ കേന്ദ്രത്തിലാണ്. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആറന്മുള, അടൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണും. കോന്നി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം മുസലിയാർ എൻജിനീയറിങ് കോളേജാണ്.
സ്‌ട്രോങ് റൂമിന്റെ പ്രവേശന കവാടത്തിൽനിന്ന് 100 മീറ്റർ പരിധിയിൽ വാഹന ഗതാഗതം നിരോധിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ -ഫോൺ അനുവദിക്കില്ല. മൊബൈൽ ഫോൺ ഡിപ്പോസിറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള ക്രമീകരണമുണ്ട്. ഇന്റർനെറ്റ് തടസപ്പെട്ടാൽ പകരം സംവിധാനവുമേർപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം അറിയാനുള്ള സജ്ജീകരണം കലക്ടറേറ്റിൽ ഒരുക്കും. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പോസ്‌റ്റൽ ബാലറ്റ് ആദ്യം
പോസ്‌റ്റൽ ബാലറ്റുകൾ തിങ്കളാഴ്‌ച രാവിലെ എട്ടുവരെ സ്വീകരിക്കും. ഇവയാണ് ആദ്യമെണ്ണുക. അതിന് ഏഴ് മുതൽ ഒന്പത് ടേബിളുകൾ ക്രമീകരിക്കും. ഒരു ടേബിളിൽ പരമാവധി 300 ബാലറ്റുകൾ വീതമെണ്ണും. ഇതിനായി ഉപവരണാധികാരികളെ നിയമിച്ചു. തുടർന്നാണ് വോട്ടിങ് മെഷീനിലെ (ഇവിഎം) വോട്ട് എണ്ണിത്തുടങ്ങുക. ഇതിനായി 14 ടേബിളുകൾ വീതമാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ ബൂത്തുകളിലെ ക്രമമനുസരിച്ച് എണ്ണും.
നടപടികൾ ഇങ്ങനെ
രാവിലെ ഏഴിന് സ്ഥാനാർഥിയുടേയോ സ്ഥാനാർഥി നിയോഗിച്ച ഏജന്റിന്റെയോ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറക്കും. എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം 8.30ന് ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ ടേബിളിലെ വോട്ടെണ്ണലിനുശേഷം റിസൾട്ടിന്റെ പകർപ്പ് കൗണ്ടിങ് ഏജന്റുമാർക്ക് നൽകും. ഓരോ റൗണ്ടിലും ലഭിക്കുന്ന വോട്ടുകൾ അനൗൺസ് ചെയ്യും. ഓരോ റൗണ്ടും പൂർത്തിയാകുമ്പോൾ വോട്ടെണ്ണൽ വിവരങ്ങൾ എൻകോർ (ENCORE) സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തും.
ഇവിഎം കൗണ്ടറിൽ കൗണ്ടിങ് സൂപ്പർവൈസർ, മൈക്രോ ഒബ്‌സർവർ, കൗണ്ടിങ് അസിസ്‌റ്റന്റ്, അസിസ്‌റ്റന്റ് എന്നിവരുടെ ചുമതലയിലാണ് വോട്ടെണ്ണൽ നടക്കുക.










0 comments