വീണയെക്കുറിച്ച് ഉള്ളുതുറന്ന് ഉളനാടുകാർ

ആർ രാജേഷ്
Published on Mar 26, 2026, 12:05 AM | 1 min read
പത്തനംതിട്ട
‘ഇൗ ക്ഷേത്രത്തെയും ഇവിടെയെത്തുന്ന വിശ്വാസികളെയും ഇതുപോലെ കരുതിയ ഒരു എംഎൽഎ ഞങ്ങളുടെ അനുഭവത്തലില്ല’. വീണാ ജോർജിനെക്കുറിച്ച് പറയുന്പോൾ ഉളനാട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം ഭാരവാഹികൾക്ക് നൂറുനാവ്. എംഎൽഎയും മന്ത്രിയുമൊക്കെയായി കഴിഞ്ഞ പത്തുവർഷം ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതുകാര്യത്തിലും ഞങ്ങൾ വിളിച്ചാൽ അവർ ഓടിയെത്തും, മുന്നിലുണ്ടാകും– ഭാരവാഹികൾ പറഞ്ഞു.
പൊതുഗതാഗത സൗകര്യത്തെ ആശ്രയിച്ചാണ് ഇവിടെ വിശ്വാസികൾ എത്തിയിരുന്നത്. അവർക്കായി ക്ഷേത്രത്തിന്റെ മുന്പിൽ കൂടി പത്തനംതിട്ട ഡിപ്പോയിൽനിന്നും അടൂരിലേക്ക് കെഎസ്‌ആർടിസി സർവീസ് അനുവദിച്ചത് വീണാ ജോർജായിരുന്നു. പ്രധാനച്ചടങ്ങുള്ള രോഹിണി ദിവസം ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങളുടെ സൗകര്യാർഥം കെഎസ്‌ആർടിസി പത്തനംതിട്ട, പന്തളം ഡിപ്പോയിൽനിന്നും നാല് പ്രത്യേക സർവീസാണ് അനുവദിച്ചത്. അത് ഇന്നും തുടരുന്നു. തിരക്കുള്ള ദിവസങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ സേവനവുമൊരുക്കി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗ്രൗണ്ടിന്റെ സംരക്ഷണഭിത്തി കെട്ടാൻ ഇറിഗേഷൻ വകുപ്പിൽനിന്നും ഫണ്ട് ലഭ്യമാക്കി. ഉളനാട് ജങ്‌ഷൻ– ഉളനാട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം–പാണിൽ റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കാനും തുക അനുവദിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിൽനിന്ന് ഇവിടെയെത്തുന്ന തീർഥാടകർക്കായി ഗുരുവായൂർ ക്ഷേത്രം– ഉളനാട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം കെഎസ്‌ആർടിസി ഫാസ്‌റ്റ് പാസഞ്ചർ സർവീസും തുടങ്ങി.
വീണാ ജോർജ് ആറന്മുള എംഎൽഎയായ ഘട്ടത്തിൽ ക്ഷേത്രത്തിലെ ഒരുപരിപാടിക്ക് ക്ഷണിക്കാനാണ് ഞങ്ങൾ ആദ്യമായി അവരെ സമീപിച്ചത്. തിരക്കുകൾ മാറ്റിവച്ച് കൃത്യമായി എത്തിയ അവർ പിന്നീട് ഉദ്‌ഘാടക, മുഖ്യപ്രഭാഷക, അധ്യക്ഷ എന്നിങ്ങനെ ക്ഷേത്രത്തിൽ സ്ഥിരസാന്നിധ്യമായി മാറി. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വീണാ മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ... സമൂഹമാധ്യമങ്ങളിലും ക്ഷേത്രഭാരവാഹികളുടെ പോസ്‌റ്റ് നിഞ്ഞു.










0 comments