കോടതി വരുന്നതും കാത്ത് കോന്നി

ഷാഹീർ പ്രണവം
Published on May 22, 2026, 12:05 AM | 1 min read
കോന്നി
സ്ഥലം കണ്ടെത്തി നൽകാൻ പഞ്ചായത്ത് തയ്യാറാവുന്നില്ല; കോടതിക്കായുള്ള കോന്നിയുടെ കാത്തിരിപ്പ് നീളുന്നു. കോന്നി താലൂക്കിൽ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികൾ അനുവദിച്ച് ഹൈക്കോടതി നിർദേശം വന്നിട്ട് രണ്ടുവർഷമായി. ഇതിന് പ്രാദേശിക ഭരണസംവിധാനമാണ് സ്ഥലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കേണ്ടത്. എന്നാൽ കോന്നി പഞ്ചായത്ത് മുഖംതിരിച്ചു നിൽക്കുകയാണ്. താൽക്കാലിക കെട്ടിടം സജ്ജമാക്കാനും താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രമാടം, അരുവാപ്പുലം, കോന്നി, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കോന്നി താഴം, ഐരവൺ, വി കോട്ടയം, മലയാലപ്പുഴ, കൂടൽ, കലഞ്ഞൂർ, വള്ളിക്കോട്, മൈലപ്ര എന്നീ 14 വില്ലേജുകളുൾപ്പെടുയാണ് 2014 ജനുവരി 13ന് കോന്നി താലൂക്ക് രൂപീകരിച്ചതെങ്കിലും പിന്നീട് സൗകര്യങ്ങൾ കണക്കാക്കി വള്ളിക്കോട്, മൈലപ്ര വില്ലേജുകളെ വീണ്ടും കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ താലൂക്കിലെ വില്ലേജുകളുടെ എണ്ണം 12 ആയി.
പത്തനംതിട്ട, റാന്നി, അടൂർ കോടതികളുടെ പരിധിയിലാണ് ഇപ്പോഴും കോന്നി താലൂക്ക്. കോന്നി, കൂടൽ, മലയാലപ്പുഴ, തണ്ണിത്തോട്, ചിറ്റാർ പൊലീസ് സ്‌റ്റേഷനുകൾ ഉൾപ്പെടുന്ന പ്രദേശം കോന്നി മജിസ്ട്രേറ്റ്, മുൻസിഫ് കോടതികളുടെ പരിധിയിലാക്കാനാവും. വർഷങ്ങൾക്കുമുമ്പ് ചെങ്ങന്നൂർ കോടതിയുടെ ഭാഗമായിരുന്ന കോന്നി പ്രദേശം പത്തനംതിട്ടയിൽ കോടതി വന്നതോടെ അവിടേക്കുമാറി. എന്നാൽ കോന്നി താലൂക്ക് നിലവിൽ വന്നതോടെ മൂന്ന് കോടതികളുടെ പരിധികളിലേക്ക് പ്രദേശം വിഭജിക്കപ്പെടുകയായിരുന്നു.
ഗവ. മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രി, സപ്ലൈ ഓഫീസ്, പൊലീസ് സബ് ഡിവിഷൻ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ജോയിന്റ് ആർടി ഓഫീസ്, ഫുഡ് സേഫ്റ്റി ഓഫീസ് എന്നിവയൊക്കെ ഇവിടെയുണ്ട്.










0 comments