കൂടൽ സ്‌റ്റേഷനിലെ മർദനം
പൊലീസുകാർക്കെതിരെ കർശന നടപടി വേണം: രാജു ഏബ്രഹാം

പത്തനംതിട്ട
കള്ളപ്പരാതിയിൽ നിരപരാധിയെ ക്രൂരമായി മർദിച്ച കൂടൽ സ്‌റ്റേഷനിലെ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന്
സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു. ആരോപണ വിധേയനായ എസ്‌ഐയെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയെന്ന വളരെ ലഘുമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തെ ഞെട്ടിച്ച പൈശാചികമായ മർദനമുറകളുണ്ടായി. ഹൃദ്‌രോഗിയാണെന്ന് പറഞ്ഞിട്ടും വകവയ്‌ക്കാതെ ക്രൂരമർദനം അഴിച്ചുവിടുകയായിരുന്നു.
അതുചെയ്‌ത പൊലീസുകാർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണം. പൊലീസ് സേനയിൽ തുടരാൻ അർഹതയില്ലാത്തവിധമാണ് പ്രവർത്തിച്ചത്. കസ്‌റ്റഡിയിലെടുത്ത വിദ്യാർഥികളായ കുട്ടികളുടെ സ്ഥിതിയും മറിച്ചല്ല. വളരെ ചെറിയ പ്രായത്തിൽ അവർക്കുണ്ടായ മാനസികാഘാതം വളരെ വലുതാണ്. അതിൽനിന്ന് ആ കുട്ടികൾ ഇനിയും മോചിതരായിട്ടില്ല. യുഡിഎഫ് വന്നതോടെ പൊലീസ് സ്‌റ്റേഷനുകളിൽ ഗരുഡൻതൂക്കം തിരിച്ചുവരികയാണ്. അതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്നും രാജു ഏബ്രഹാം വാർത്താക്കുറിപ്പിൽ പറഞ്ഞു.











0 comments