print edition പ്രധാന്റെ രാജി-ക്ക് എസ്‌എഫ്‌ഐയുടെ രാജ്യവ്യാപക പ്രതിഷേധം ഉപവാസമിരുന്ന് ആയിരങ്ങൾ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തിൽ ആന്ധ്രാപ്രദേശിൽ നടന്ന ഉപവാസം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഉപവാസ സമരം സംഘടിപ്പിച്ച് എസ്‌എഫ്‌ഐ. രാജ്യത്തെ എഴുപതിലധികം കേന്ദ്രങ്ങളില്‍ ആയിരത്തിലധികം വിദ്യാർഥികൾ ഉപവാസമിരുന്നു.
കേരളം, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി പത്തിലധികം സംസ്ഥാനങ്ങളില്‍ സമരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും എസ്‌എഫ്‌ഐ അഭിവാദ്യം ചെയ്തു. തമിഴ്‌നാട്ടിൽ ജൂലൈ 11നാണ് സമരം സംഘടിപ്പിക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിലെ ഹിസാർ, ബംഗളൂരു, തെലങ്കാന എന്നിവിടങ്ങളിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചു. ഹിസാറിൽ ‘ഹല്ല ബോൽ’ എന്ന പേരിൽ സംഘടിപ്പിച്ച റാലി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷ് ജാഖഡ് ഉദ്‌ഘാടനം ചെയ്തു. എഐഎസ്‌എഫ്, എഐഡിഎസ്‌ഒ, ഐസ സംഘടനകളുമായി സഹകരിച്ച് ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ യോഗം വിളിച്ചുചേർത്തു. കർണാടകയിലെ ഗ്രാമങ്ങളിലെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിരെയും പ്രതിഷേധത്തിൽ മുദ്രാവാക്യങ്ങളുയർന്നു. എഴുത്തുകാരും ചിന്തകരുമുൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. തെലങ്കാനയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിലും ആയിരങ്ങൾ പങ്കെടുത്തു.
പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹി ജന്തർമന്തറിൽ എസ്‌എഫ്‌ഐ ‘ക്രാന്തി കോർണർ’ ആരംഭിച്ചു. സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് ക്രാന്തി കോർണർ സന്ദർശിച്ചു.











0 comments