നഷ്‌ടപരിഹാരം വെറും തട്ടിപ്പെന്ന്
വനംവകുപ്പ് അദാലത്തിൽനിന്ന് കർഷകൻ ഇറങ്ങിപ്പോയി

റാന്നി
കൃഷിനാശത്തിന് വനംവകുപ്പ് നൽകിയ നഷ്ടപരിഹാരം തട്ടിപ്പാണെന്ന് ആരോപിച്ച് കർഷകൻ അദാലത്തിൽനിന്ന് ഇറങ്ങിപ്പോയി. വടശേരിക്കര പുളിക്കൽ സാബുവാണ് വടശ്ശേരിക്കരയിൽ നടന്ന ഡിവിഷൻതല അദാലത്തിൽനിന്ന് ഇറങ്ങിപ്പോയത്. കാട്ടാനയുടെ ആക്രമണത്തിൽ 25 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായിടത്ത് വനംവകുപ്പ് നൽകിയത് വെറും 17,100 രൂപയാണ്. ഇതിൽ പ്രതിഷേധിച്ചാണ് സാബു അദാലത്തിൽനിന്ന് ഇറങ്ങിപ്പോയത്.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി വടശ്ശേരിക്കര റെയ്‌ഞ്ച് ഓഫീസ് കോൺഫറൻസ് ഹാളിൽ വ്യാഴാഴ്ചയാണ് റാന്നി ഡിവിഷൻതല അദാലത്ത് നടത്തിയത്. പഴകുളം മധു എംഎൽഎയായിരുന്നു ഉദ്ഘാടകൻ.
വന്യജീവി ആക്രമണംമൂലം തനിക്ക് 25 ലക്ഷം രൂപയുടെയെങ്കിലും കൃഷിനാശം ഉണ്ടായിട്ടുണ്ടെന്ന് കർഷകൻ പറയുന്നു. എംഎൽഎ മുന്പ് ഈ കൃഷിയിടം സന്ദർശിച്ച് വിഷയം നിയമസഭയിൽ ഉന്നയിച്ചതാണ്. ഇത്രയും വലിയ നാശനഷ്ടം നേരിട്ട തനിക്ക് വനംവകുപ്പ് അനുവദിച്ച 17,100 രൂപ തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചായിരുന്നു സാബുവിന്റെ പ്രതിഷേധം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, റാന്നി ഡിഎഫ്ഒ, പത്തനംതിട്ട ഡിഎൽഎസ്എ സെക്രട്ടറി എന്നിവരും വേദിയിലുണ്ടായിരുന്നു.










0 comments