കുരമ്പാല അപകടം
കാർ ഡ്രൈവർ ഉറങ്ങിപ്പോയത് ദുരന്തത്തിന് കാരണം

പന്തളം
എം സി റോഡിൽ കുരമ്പാലയിൽ നിയന്ത്രണം വിട്ട കാർ കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിന് കാരണം കാർ ഡ്രൈവർ ഉറങ്ങിയത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
പന്തളം ചേരിക്കൽ മീനത്ത് ചരിഞ്ഞതിൽ സൈദു മുഹമ്മദിന്റെ മകൻ മുഹമ്മദ് റിയാസ് (34) ആണ് മരിച്ചത്. റിയാസിനോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പന്തളം ചേരിക്കൽ ഭരത് ഭവനത്തിൽ ഭരത് മോഹൻ (26), മറ്റൊരു ബൈക്ക് യാത്രക്കാരനായ പന്തളം കുടശ്ശനാട് അമൽ നിവാസിൽ അമൽജിത്ത് (29) എന്നിവർക്ക് പരിക്കേറ്റു. ഇതിൽ ഭരത് മോഹന്റെ പരിക്ക് ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ റിയാസിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധൻ വൈകിട്ട് മരിച്ചു. രണ്ട് ബൈക്കുകളിലായി പന്തളത്തുനിന്നും അടൂരിലേക്ക് പോയ യുവാക്കളാണ് അപകടത്തിൽ പെട്ടത്. എം സി റോഡിൽ കുരമ്പാല പത്തിരിപ്പടിയിൽ ബുധനാഴ്ച രാവിലെ 9ന് ആയിരുന്നു അപകടം. ഭാര്യയെ തിരുവനന്തപുരം വിമാനത്താവളത്തിലാക്കി കല്ലിശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിനോജ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന പന്തളം സ്വദേശി ശ്രീകുമാറിന്റെ കാറിലും കാറിന്റെ പിന്നാലെ വന്ന രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അടൂർ വടക്കേടത്തുകാവിലെ ടാറ്റാ ലക്‌സോൺ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരായ മൂന്നുപേരും. അപകടത്തെ തുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. അടൂരിൽ നിന്നും അഗ്നി രക്ഷാസേന എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു. റിയാസിന്റെ സംസ്‌കാരം വ്യാഴം പകൽ രണ്ടിന് ചേരിക്കൽ മുസ്ലിം ജുമാ മസ്ജിദിൽ നടക്കും.
ചിത്രം
എംസി റോഡിൽ അപകടത്തിൽപ്പെട്ട ബൈക്കുകളും കാറും










0 comments