അതിർത്തി കടക്കുന്ന ഭീഷണി; ലഹരിയും എച്ച്ഐവിയും

എസ് നന്ദകുമാർ
Published on Aug 08, 2026, 01:20 AM | 1 min read
വാളയാർ
വാളയാറിൽ ആർടിഒ ചെക്ക് പോസ്റ്റുകൾ ഇല്ലാതായതോടെ കഴിഞ്ഞ വർഷം ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുവരുന്ന ചരക്ക് വാഹനങ്ങളുടെ പെർമിറ്റ് പരിശോധിക്കാൻ ആകെയുള്ള സംവിധാനം ചെക്ക് പോസ്റ്റുകളാണ്. മൂന്ന് മാസത്തിലാണ് പെർമിറ്റ് പുതുക്കുക. മാർച്ചിൽ പെർമിറ്റ് അവസാനിച്ചെങ്കിലും പുതുക്കാതെ ധാരാളം വാഹനങ്ങൾ ചെക്ക് പോസ്റ്റ് വഴി കടന്നിട്ടുണ്ട്. പെർമിറ്റിൽ കൃത്രിമം നടത്തിയിട്ടുണ്ടെങ്കിൽ 1,000 രൂപ പുതുക്കൽ തുകയോടൊപ്പം 4,000 രൂപ പിഴയും ചേർത്ത് ഒരു വാഹനത്തിൽ നിന്ന് 5000 രൂപ സർക്കാരിന് ലഭിക്കും. വാളയാറിൽ ദിനംപ്രതി നൂറിലേറെ വാഹനങ്ങളിൽ നിന്നും ഇൗയിനത്തിൽ തുക ലഭിക്കുന്നത് ഇല്ലാതായി. പരിശോധന ഇല്ലാതായതോടെ ലഹരിക്കടത്തും സുലഭമായി. വാളയാറിൽ മോട്ടോർ വാഹന ചെക്ക് പോസ്റ്റ് ഇല്ലാതായതോടെ ലഹരി മാഫിയക്കും കോളായി. ചരക്ക് വാഹനങ്ങളിൽ ലഹരിക്കടത്ത് എളുപ്പവുമായി.
എച്ച്ഐവി വ്യാപനത്തിന് സാധ്യത
സംസ്ഥാനത്ത് എച്ച്ഐവി (എയ്‌ഡ്‌സ്) ബാധിതരിൽ രണ്ടാം സ്ഥാനത്താണ് പാലക്കാട്. വാളയാർ മേഖല രോഗബാധ പടരാൻ സാധ്യതയുള്ള "ഹോട്ട് സ്പോട്ടിൽ" ഒന്നാണ്. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴിലെ ട്രാൻസ്പോർട്ട് വർക്കർ പ്രോജക്ട് കഴിഞ്ഞ പത്തുവർഷത്തിൽ 190 എച്ച്ഐവി ബാധിതരെയാണ് പുതുതായി കണ്ടെത്തിയത്. അവരെല്ലാവരും ഇതരസംസ്ഥാന ലോറി തൊഴിലാളികളാണ്. എച്ച്ഐവി യോടൊപ്പം സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി, സി, ക്ഷയരോഗം എന്നിവയും വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ചരക്ക് ഗതാഗത മേഖലയിലെ ജീവനക്കാരെ പരിശോധിക്കാനും ബോധവൽക്കരിക്കാനും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സ്ഥിരം പരിശോധന കേന്ദ്രം 2008 മുതൽ ചെക്ക് പോസ്റ്റ് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.










0 comments