സെമിനാറുകൾ നാളെ ആരംഭിക്കും; കേരള കർഷകസംഘം സംസ്ഥാനസമ്മേളനം 18 മുതൽ

ആലപ്പുഴ: കേരള കർഷകസംഘം 28ാം സംസ്ഥാനസമ്മേളനം 18 മുതൽ 20വരെ ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുന്നപ്ര– വയലാർ ഉൾപ്പെടെയുള്ള പോരാട്ടങ്ങളുടെ സ്‌മരണകൾ ത്രസിക്കുന്ന ആലപ്പുഴ ആദ്യമായാണ് കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.
പതിനാല് ജില്ലകളിൽനിന്നായി 650 പ്രതിനിധികൾ പങ്കെടുക്കും. 18 ന് രാവിലെ 10 ന് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്റർ) അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. 20 ന് വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ (ആലപ്പുഴ ബീച്ച്) നടക്കുന്ന അരലക്ഷം കർഷകർ അണിനിരക്കുന്ന റാലി പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
പൊതുസമ്മേളനനഗറിൽ ഉയർത്താനുള്ള കൊടിമരം കയ്യൂരിൽനിന്നും പതാക അമരാവതിയിൽനിന്നും ജാഥയായി എത്തിക്കും. പ്രതിനിധി സമ്മേളനനഗറിൽ ഉയർത്താനുള്ള പതാക കള്ളിക്കാട് രക്‌തസാക്ഷിമണ്ഡപത്തിൽനിന്ന് കൊണ്ടുവരും. സമ്മേളനത്തിനുള്ള ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾ ജില്ലയിലെ വിവിധ ഏരിയകളിൽനിന്നായി കൊണ്ടുവരും.
സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകൾക്ക് വെള്ളിയാഴ്‌ച തുടക്കമാകും. ആറ് പ്രധാന സെമിനാറുകളാണ് നടക്കുന്നത്. 11 ന് കഞ്ഞിക്കുഴിയിൽ സംസ്ഥാന യുവകർഷക കൺവൻഷൻ ഡോ. വിജൂ കൃഷ്‌ണനും 12ന് ഹരിപ്പാട്ട് സംസ്ഥാന വനിതാ കർഷക കൺവൻഷൻ കെ കെ ശൈലജയും ഉദ്‌ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ ആർ നാസർ, ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ, സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജി ഹരിശങ്കർ, കെ എച്ച് ബാബുജാൻ, കെ രാഘവൻ, എം സത്യപാലൻ, എ എം ആരിഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments