സ്‌കൂളിൽ കയറി അധ്യാപികയെ ആക്രമിച്ചു; തടഞ്ഞ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

പട്ടാമ്പി
പട്ടാമ്പി ഗവ. ഹൈസ്‌കൂളിൽ പുറമേനിന്നെത്തിയ സംഘം പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആബിസിനെ ക്രൂരമായി മർദിച്ചു. കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാർഥി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാമ്പി പൊലീസ് കേസെടുത്തു. പട്ടാമ്പി ഗവ. ഹയർസെക്കഡറി സ്‌കൂളിലെ ഒന്പതാംക്ലാസ് വിദ്യാർഥികളും പത്താം ക്ലാസ് വിദ്യാർഥികളും തമ്മിൽ നേരത്തേ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അക്രമമെന്നാണ് പറയുന്നത്. ഒന്പതാംക്ലാസിലെ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് നേതൃത്വം നൽകിയതെന്നും പറയുന്നു. കുട്ടികളെ തല്ലുന്നത് തടഞ്ഞ അധ്യാപികയെ അക്രമികൾ ചവിട്ടിവീഴ്‌ത്തി. ടീച്ചറെ പിടിച്ചെഴുന്നേൽപ്പിക്കാൻ ഓടിയെത്തിയതായിരുന്നു മുഹമ്മദ് ആബിസ്. ക്രൂരമായ മർദനമാണ് ഉണ്ടായതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. മുഹമ്മദ് ആബിസിനെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ വി സുരേഷ്, കെ സി ഷാജി, പട്ടാമ്പി ലോക്കൽ സെക്രട്ടറി കെ ഗോപാലകൃഷ്ണൻ, കെ മധുസൂദനൻ, കെ ടി ഇസ്മയിൽ, വാഹിദ് എന്നിവർ സന്ദർശിച്ചു. പുറമേനിന്ന് സ്‌കൂളിൽ കയറി അക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു.










0 comments