പരാമർശംപോലുമില്ല
"തുരങ്കപാത'യ്‌ക്കും തുരങ്കമോ

കൽപ്പറ്റ
വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരമാകുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയെക്കുറിച്ച് ബജറ്റിൽ പരാമർശംപോലുമില്ല. എൽഡിഎഫ് സർക്കാർ തുടക്കമിട്ട കേരളത്തിന്റെ സ്വപ്‌നപദ്ധതിയുടെ പണി പുരോഗമിക്കുകയാണ്. കിഫ്‌ബി പ്രവർത്തനം അവസാനിപ്പിക്കുമെന്ന സൂചനയാണ് ബജറ്റിൽ. ഇൗ സാഹചര്യത്തിൽ തുരങ്കപാതയുടെ ഭാവി എന്താകുമെന്നതിൽ ആശങ്ക ശക്തമായി. പദ്ധതിക്കായി ബജറ്റിൽ പണം വകയിരുത്തിയിട്ടുമില്ല. ആനക്കാംപൊയിലിൽ വലതുതുരങ്കം അമ്പതുമീറ്ററിലധികം തുരന്നുകഴിഞ്ഞു. മേപ്പാടി ഭാഗത്തും ദ്രുതഗതിയിലാണ് പ്രവൃത്തി. കഴിഞ്ഞ ആഗസ്‌ത് 31ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്‌തത്. തുരങ്കപാതയെ ശക്തമായി എതിർക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞത്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിക്കാത്തതെന്ന ആക്ഷേപവും ഉയർന്നു. മറ്റു ചുരം ബദൽപാതകളും അവഗണിച്ചു. പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽപാതയുമായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഏറെ മുന്നോട്ടുപോയതാണ്. മൂന്ന് പതിറ്റാണ്ട് നിലച്ചുപോയ പദ്ധതിക്ക് ജീവൻ വയ്‌പ്പിച്ചു. ഒന്നരക്കോടി രൂപ അനുവദിച്ചാണ് ഇൻവെസ്റ്റിഗേഷനും മറ്റു നടപടികളും പൂർത്തിയാക്കിയത്. പാതയുടെ അലൈൻമെന്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം നേടി. ഡിപിആർ നടപടികളിലേക്കും കടന്നതാണ്.










0 comments