ചികിത്സാപ്പിഴവ്
യുവതിയുടെ കാല് തളർന്നത് കുത്തിവയ്‌പ്പിനെത്തുടർന്ന്

അലിമ
കുഴൽമന്ദം
കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വയറുവേദനയ്‌ക്ക് ചികിത്സയ്‌ക്കെത്തിയ യുവതിയുടെ കാല് തളർന്നത് കുത്തിവയ്‌പ്പിനെത്തുടർന്നുണ്ടായ വീഴ്ചയെന്ന് ജില്ലാ മെഡിക്കൽ കമ്മിറ്റി റിപ്പോർട്ട് നൽകി. കുത്തിവയ്‌പ്പിനെത്തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന സങ്കീർണതകൾ ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മെഡിക്കൽ റിപ്പോർട്ട് തുടർനടപടികൾക്കായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. കുഴൽമന്ദം കുളവൻമുക്ക് കാട്ടുപറമ്പ് സ്വദേശി ഫിറോസിന്റെ ഭാര്യ അലീമ(28)യുടെ ഇടതുകാലാണ് തളർന്നത്. വയറുവേദനയെത്തുടർന്ന് മാർച്ച് 22ന് രാവിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടറെ കാണിച്ച് ഇടുപ്പിൽ ഇഞ്ചക്ഷൻ എടുത്ത് വീട്ടിലേക്ക് വന്നതിന് പിന്നാലെയാണ് ഇടതുകാലിന് വേദനയും തളർച്ചയും അനുഭവപ്പെട്ടത്. തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടിയെങ്കിലും കുറവുണ്ടായില്ല. പിന്നീട് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിലും കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. എന്നിട്ടും കാലിലെ തളർച്ച മാറിയില്ല. നിലവിൽ ഇടത് കാലിന് ശേഷി കുറഞ്ഞു. കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽനിന്ന് കുത്തിവയ്‌പ്പ് എടുത്തതിനെത്തുടർന്നാണ് അലീമയുടെ കാല് തളർന്നതെന്ന് ചൂണ്ടിക്കാട്ടി ഫിറോസ് ജില്ലാ മെഡിക്കൽ ഓഫീസർക്കും കുഴൽമന്ദം സിഐക്കും പരാതിയും നൽകിയിരുന്നു.










0 comments