അസോസിയേഷൻ നേതാക്കളെ തെറിപ്പിച്ചു; പൊലീസിൽ വീണ്ടും കൂട്ടസ്ഥലംമാറ്റം

പ്രത്യേക ലേഖകൻ
Published on Aug 15, 2026, 12:24 AM | 1 min read
പാലക്കാട്
പൊലീസിൽ വീണ്ടും ചട്ടവിരുദ്ധമായി കൂട്ടസ്ഥലംമാറ്റം. കഴിഞ്ഞ മാസം 360 ഉദ്യോഗസ്ഥരെ മാറ്റിയതിന് പിന്നാലെ കഴിഞ്ഞ ദിവസം 70 പേരെകൂടി മാറ്റി. മുന്നുവർഷം തികയാത്തവരെയും ചട്ടവിരുദ്ധമായി മാറ്റിയിട്ടുണ്ട്. ഇത്തവണ സ്ഥലം മാറ്റപ്പെട്ട 70 പേരിൽ 60 ഉം പൊലീസ് അസോസിയേഷനുമായി ബന്ധപ്പെട്ടവരാണ്. സംഘടന പിടിക്കാൻ യുഡിഎഫ് അനുകൂല ജീവനക്കാർ എഴുതിക്കൊടുത്തത് അതേപടി അംഗീകരിക്കുകയായിരുന്നു ജില്ലാ പൊലീസ് മേധാവി. പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ആർ സതീഷിനെ പാലക്കാടുനിന്ന് പട്ടാമ്പിയിലേക്ക് മാറ്റി. ജില്ലാ പ്രസിഡന്റ് എൽ സുനിലിനെ പാലക്കാട് കൺട്രോൾ റൂമിൽനിന്നും മണ്ണാർക്കാട്ടേക്കാണ് മാറ്റിയത്. കെപിഎ മുൻ സംസ്ഥാന നിർവാഹക സമിതി അംഗം ആർ സുധീഷിനെ ടൗൺ നോർത്തിൽനിന്നും പട്ടാന്പിയിലേക്ക് മാറ്റി. കെപിഎ സംസ്ഥാന നിർവാഹകസമിതി അംഗം സജിതയെ പാലക്കാട് വനിതാ സ്‌റ്റേഷനിൽനിന്നും കോങ്ങാട് സ്‌റ്റേഷനിലേക്കും പൊലീസ് സൊസൈറ്റി ഡയറക്ടർ ആർ ഉഷസിനെ മലന്പുഴയിൽനിന്നും കോങ്ങാട്ടേക്കും മാറ്റി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതി അംഗം എം പ്രമോദിനെ ടൗൺ നോർത്തിൽനിന്നും ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒ വി ഷീബയെ കോങ്ങാട്ടുനിന്നും അട്ടപ്പാടിയിലെ പുതൂരിലേക്ക് മാറ്റി. വടക്കഞ്ചേരി സ്‌റ്റേഷനിലെ എ സി പ്രജീഷിനെ പറന്പിക്കുളത്തേക്കാണ് മാറ്റിയത്. എം മണികണ്ഠനെ മണ്ണാർക്കാട്ടുനിന്നും പറന്പിക്കുളത്തേക്ക് മാറ്റി. യുഡിഎഫ് അനൂകൂല സംഘടനാ നേതാക്കൾ തുടക്കം മുതൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് ഭീഷണിമുഴക്കുന്നുണ്ട്. വനിതകൾ, വീട്ടിൽ അസുഖബാധിതരായവരുള്ളവർ, ചെറിയ കുട്ടികൾ, വീട്ടിൽ പ്രായമായ രക്ഷിതാക്കൾ മാത്രമുള്ളവർ എന്നിവരെയും മാനുഷിക പരിഗണനപോലും നൽകാതെ സ്ഥലം മാറ്റി.










0 comments