ട്രെയിനിൽ സ്വർണം കവരൽ: അന്വേഷണം പോത്തനൂർ റെയിൽവേ പൊലീസിന്

വാളയാർ
ചെന്നൈ- ആലപ്പി എക്സ്‌പ്രസ് ട്രെയിനിൽ സ്ത്രീകളെ ആക്രമിച്ച് ഏഴര പവൻ സ്വർണാഭരണം കവർന്ന സംഭവം പോത്തനൂർ റെയിൽവേ പൊലീസ് അന്വേഷിക്കും. സംഭവം നടന്നത് തമിഴ്‌നാട് അതിർത്തിയായ വാളയാറിനും എട്ടിമടയ്ക്കും ഇടയിലായതിനാലാണ് അന്വേഷണം പാലക്കാട് റെയിൽവേ പൊലീസ് കൈമാറുന്നത്. വ്യാഴാഴ്‌ച പുലർച്ചെ തമിഴ്‌നാട് നാഗപട്ടണം സ്വദേശിനി ഉമാമഹേശ്വരി (55), തിരുവള്ളൂർ സ്വദേശിനി രാജലക്ഷ്മി വർമ (54) എന്നിവരാണ് കവർച്ചയ്ക്കും ആക്രമണത്തിനും ഇരയായത്. ഇവരിൽ നിന്നു ഏഴര പവൻ സ്വർണമാണ് കവർന്നത്. പിടിച്ചുപറിക്കിടെയാണ് ഇവർക്ക് പരിക്കേറ്റത്. ഉമാമഹേശ്വരിക്കൊപ്പമുണ്ടായിരുന്ന മകൻ രാജേഷിനും പരിക്കേറ്റിരുന്നു. പാലക്കാട് റെയിൽവേ പൊലീസ് എസ്ഐ എസ് ജയശങ്കറിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കവർച്ചയ്ക്ക് ഇരയായവരുടെ വിശദ മൊഴി പാലക്കാട് റെയിൽവേ പൊലീസ് രേഖപ്പെടുത്തി. സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഉത്തരേന്ത്യൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർ കവർച്ചാ സംഘത്തിലുണ്ടായിരുന്നെന്നും സംശയമുണ്ട്. ട്രെയിൻ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തെ ചുറ്റിപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന സ്‌റ്റേഷനുകളിലൊന്നാണ് എട്ടിമട.









0 comments