ഇനിയും സുന്ദരമാകും കാഞ്ഞിരപ്പുഴ

കാഞ്ഞിരപ്പുഴ ഉദ്യാനം

സ്വന്തം ലേഖകൻ
Published on Mar 21, 2026, 12:41 AM | 1 min read
മണ്ണാർക്കാട്
കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജലസേചനവകുപ്പ് നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ആർക്കിടെക്റ്റ് പ്ലാനിനും വിശദപദ്ധതി രേഖയ്‌ക്കും അനുമതിയായി. തുടർപ്രവർത്തനങ്ങൾക്കുള്ള അനുമതി ജലസേചന വകുപ്പിന്റെ നോഡൽ ഏജൻസി ആയ കിഡ്‌ക്കിൽ (കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്പ്‌മെന്റ് കോർപറേഷൻ) നിന്ന് ലഭിച്ചു. പണി വേഗം തുടങ്ങുമെന്ന് കാഞ്ഞിരപ്പുഴ ടൂറിസം പദ്ധതി നിർമാണ കമ്പനി അധികൃതർ പറഞ്ഞു. വാട്ടർ തീം പാർക്ക്, ഓഷ്യനേറിയം, ടൗൺഷിപ്, തൂക്കുപാലം, വെഡിങ് ഹാൾ, ടെന്നീസ് കോർട്ട്, ഫുട്ബോൾ കോർട്ട് എന്നീ പദ്ധതികൾക്കാണ് ആദ്യഘട്ടം അനുമതി ലഭിച്ചത്. ലോഡ്ജ്, റസ്റ്റോറന്റ്, പെട്രോൾ പമ്പ് എന്നിവയും ഉടൻ തന്നെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇത്രയും പദ്ധതികൾ രണ്ടരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. 2025 സെപ്തംബർ ഒന്നിനാണ് കാഞ്ഞിരപ്പുഴ ടൂറിസം പദ്ധതി നിർമാണം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയതത്. കോഴിക്കോട് ആസ്ഥാനമായ എഫ്എസ്ഐടി എന്ന കമ്പനിയാണ് കാഞ്ഞിരപ്പുഴ ടൂറിസം പദ്ധതി ഏറ്റെടുത്തത്. സർക്കാർ–സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന ആദ്യ പദ്ധതിയാണിത്. ഉദ്യാനത്തിന്റെ നിർമാണ നിർവഹണ ചുമതല ജലസേചന വകുപ്പിന്റെ നോഡൽ ഏജൻസിയായ കിഡ്കിനാണ്. ടൂറിസം പദ്ധതിക്കായി ജലസേചന വകുപ്പ് 30 വർഷത്തേക്കാണ് സ്ഥലം കൈമാറിയത്. അണക്കെട്ടും നിയന്ത്രിത മേഖലയും ഒഴിവാക്കി അതിന്റെ മുന്നിലുള്ളതും ഉദ്യാനത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളും പ്രയോജനപ്പെടുത്തിയാണ് 161 കോടിയുടെ പദ്ധതി. പദ്ധതി നടത്തിപ്പിന്റെ ലാഭവിഹിതം സർക്കാരിനും ലഭിക്കും. ടൂറിസം ഭൂപടത്തിൽ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതിയാണിത്.










0 comments