ഇന്ന് ലോക ഫോക്‌ലോർ ദിനം
അരങ്ങിലെ താളവിസ്മയം

എം സനോജ്
ഒറ്റപ്പാലം
തുടിതാളത്തിന്റെ അകമ്പടിയോടെ കാലിൽ ചിലമ്പണിഞ്ഞ് പൂതനും തിറയുമായി അരങ്ങിൽ ആടിത്തിമിർക്കുകയാണ് ഉദയകുമാർ. പത്താംവയസ്സിലാണ് വാണിയംകുളം പനയൂർ ഇ പി നഗർ കരുമാൻതോട്ടിൽ ഉദയകുമാർ (44) അനുഷ്‌ഠാന കലയായ തിറ പൂതൻ കലാരൂപത്തിൽ അരങ്ങേറ്റം കുറിച്ചത്. 34 വർഷമായി പാരമ്പര്യവഴിയിലൂടെയാണ് കെട്ടിയാടുന്നത്. ഷൊർണൂർ കൊഴുക്കോട്ടുകാവിൽനിന്ന് തുടങ്ങി ആരിയങ്കാവ്, പരിയാനാംപറ്റക്കാവ്, ചേറമ്പറ്റക്കാവ്, കിള്ളിക്കാവ് തുടങ്ങി എഴുപതോളം ക്ഷേത്രത്തിൽ തിറ പൂതൻ കെട്ടിയാടും. ഇതിനുപുറമെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങി 17 സംസ്ഥാനങ്ങളിലും തിറ, പൂതൻ കലാരൂപങ്ങൾ പരിചയപ്പെടുത്തി. വള്ളുവനാടിന്റെ ദേവീക്ഷേത്ര പരിസരങ്ങളിൽ ഉദയംകൊണ്ട് വികസിച്ച ഒരു നാടൻ കലാരൂപമാണ് പൂതനും തിറയും. മനോഹരമായ താളത്തിനൊത്ത് അവതരിപ്പിക്കുന്ന നൃത്തത്തിൽ, വട്ടത്തിലുള്ള ചലനവും അർഥവത്തായ അംഗവിക്ഷേപങ്ങളും ഉൾപ്പെടുന്നു. സാംസ്കാരിക പ്രാധാന്യവും കലാപരമായ ഭംഗിയുംകൊണ്ട് പൂതൻ തിറ കളി ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. കേവലം നൃത്തം എന്നതിലുപരി കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക സ്വത്വത്തെയും സാമൂഹിക ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു സജീവ പാരമ്പര്യംകൂടിയാണ് പൂതനും തിറയും. കേരള ഫോക്‌ലോർ പുരസ്‌കാര ജേതാവുകൂടിയാണ് ഉദയകുമാർ.









0 comments