പാച്ചിലിന് ഒടുക്കം ഇന്ന് തിരുവോണം

പാലക്കാട്
ഉത്രാടപ്പാച്ചിലിന് ഒടുക്കം, വർണങ്ങളുടെ വസന്തകാലത്തെ വരവേറ്റ് ബുധനാഴ്‌ച നാട് പൊന്നോണത്തെ വരവേൽക്കും. കോടിയണിഞ്ഞ് പൂക്കളവും സദ്യവട്ടവും തയ്യാറാക്കാൻ കുടുംബങ്ങൾ ഒരുങ്ങി. പതിവ് തെറ്റി മഴ നനയിച്ചെങ്കിലും ഉത്രാടപ്പാച്ചിൽ ഇത്തവണയും കെട്ടുപോയില്ല. അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള അവസാനഘട്ട ഓട്ടത്തിൽ നാടും നഗരവും തിരക്കിലമർന്നു. മിക്കയിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. തുണിക്കടകളിൽ ആഴ്‌ചകളായി തുടരുന്ന തിരക്കിന് ചൊവ്വാഴ്‌ചയും മാറ്റമുണ്ടായില്ല. പ്രിയപ്പെട്ടവർക്കുള്ള ഓണക്കോടികൾ സ്വന്തമാക്കാൻ വലുപ്പ ചെറുപ്പമില്ലാതെ കടകളിൽ തിരക്കേറി. ഖാദി ഗ്രാമ സൗഭാഗ്യകളിൽ കുടുംബങ്ങൾ നിറഞ്ഞു. വൈദ്യുതോപകരണങ്ങൾ വിൽക്കുന്ന കടകളിൽ ഓഫർ തുകയിൽ സാധനങ്ങൾ സ്വന്തമാക്കാൻ ആളുകളെത്തി. പച്ചക്കറി, പലചരക്ക് കടകളിൽ സദ്യയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങാൻ നീണ്ട നിരയുണ്ടായി. പൂവ്‌കച്ചവടം തകൃതിയായി. മഴ കാര്യമായി പെയ്യാത്തതിനാൽ വഴിവാണിഭക്കാർക്കും ചെറുകിട കച്ചവടക്കാർക്കും കച്ചവടം മോശമായില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഞായറാഴ്‌ച മുതൽ ജനങ്ങളുടെ ഒഴുക്കാണ്. പാട്ടും കളികളുമായി ക്യാമ്പസുകളും ഓഫീസുകളും ആനന്ദ തിമിർപ്പിലായിരുന്നു ഇത്തവണ ഓണാഘോഷങ്ങൾ.










0 comments