പ്രബന്ധം മലയാളത്തിലേക്ക് മൊഴിമാറ്റി
ചുരുളഴിഞ്ഞ് ഇരട്ട തമോഗർത്തങ്ങൾ; സംഘത്തിൽ മലയാളികളും


സ്വന്തം ലേഖകൻ
Published on Jul 15, 2025, 12:06 AM | 1 min read
പാലക്കാട്
ലോകത്തെ വിവിധ മേഖലയിൽനിന്നുള്ള ശാസ്ത്രജ്ഞരുടെ പരിശ്രമത്തിൽ ഇരട്ട തമോഗർത്തങ്ങളുടെ രഹസ്യം ചുരുളഴിഞ്ഞു. ആയിരത്തിലധികം ശാസ്ത്രജ്ഞരുൾപ്പെട്ട സംഘത്തിന്റേതാണ് കണ്ടെത്തൽ. ഇതിൽ പോളണ്ടിലെ സിഎഎംകെയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. ശ്രീകാന്ത് ഹരികുമാർ, പാലക്കാട് വിക്ടോറിയ കോളേജ് ഫിസിക്സ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. പി പ്രസിയ എന്നിവരും ഉൾപ്പെടുന്നു. ഈ ഗവേഷണ പ്രബന്ധം മലയാളത്തിലേക്ക് മൊഴിമാറ്റിയതും ഇരുവരും ചേർന്നാണ്. ഗുരുത്വാകർഷണ തരംഗങ്ങളെ കണ്ടെത്തുന്ന ലിഗോ(എൽഐജിഒ)–- വിർഗോ(വിഐആർജിഒ)–- കഗ്ര(കെഎജിആർഎ) ഒബ്‌സർവേറ്ററികൾ ഉപയോഗിച്ചാണ് കണ്ടുപിടിത്തം. സൂര്യന്റെ 137ഉം 103ഉം മടങ്ങ് പിണ്ഡമുള്ള രണ്ട് തമോഗർത്തങ്ങൾ ഒറ്റ തമോഗർത്തമായി കൂടിച്ചേരുന്നതിനുമുമ്പുള്ള അവസ്ഥയാണ് തമോഗർത്ത ദ്വന്ദ്വങ്ങൾ(ഇരട്ട തമോഗർത്തങ്ങൾ). ജിഡബ്ല്യു 231123 എന്നാണിതിന് പേരിട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് സംഭവിച്ച ഈ പ്രതിഭാസം 2023ലാണ് കണ്ടെത്തിയത്. കൂടുതൽ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിൽ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെ സാധ്യതയിലേക്ക് കൂടുതൽ വഴിതുറക്കുന്നതാണ് കണ്ടുപിടിത്തം. പ്രപഞ്ച ഉൽപ്പത്തിയടക്കമുള്ള കാര്യങ്ങളും കണ്ടെത്താനാകും. ഗുരുത്വാകർഷണ തരംഗങ്ങളിലൂടെ പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾക്കും കണ്ടെത്തൽ വഴിയൊരുക്കും. കരിങ്കരപ്പുള്ളി കാടാങ്കോട് പ്രസിയ നെസ്റ്റിൽ വി പങ്കുണ്ണിയുടെയും കെ സി യശോദ ദേവിയുടെയും മകളാണ് ഡോ. പ്രസിയ. തിരുവനന്തപുരം സ്വദേശിയാണ് ഡോ. ശ്രീകാന്ത്. കണ്ടെത്തൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ: https://ligo.org/wp-content/uploads/2025/07/GW231123_Malayalam.pdf ൽ.










0 comments