നാടിനെ ഭീതിയിലാഴ്‌ത്തിയ പുലി കൂട്ടിലായി

കൊല്ലങ്കോട്
ചീരണിയെ ഭീതിയിലാഴ്‌ത്തിയ പുലി കൂട്ടിലായി. ശനി പുലർച്ചയാണ് പുലി കുടുങ്ങിയത്. വനം ഉദ്യോഗസ്ഥരെത്തി കൂട് സഹിതം പോത്തുണ്ടിയിലെ വനം ഓഫീസിലെത്തിച്ചു. രണ്ട് വയസുള്ള പെൺപുലിയാണെന്നും ആരോഗ്യ പ്രശ്നമോ പരിക്കോ ഇല്ലെന്നും വനംവകുപ്പിലെ വെറ്ററിനറി സർജൻ ഡോ. ഡേവിഡ് അബ്രഹാമിന്റെ പരിശോധനയിൽ സ്ഥിരീകരിച്ചു. ശനി രാത്രി പറമ്പിക്കുളം കടുവാ സങ്കേതത്തിലെത്തിച്ച് ഉൾവനത്തിൽ തുറന്നു വിടും. ചീരണി പ്രദേശത്തെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വനം വകുപ്പ് പ്രദേശത്ത് പ്രത്യേക നിരീക്ഷണം ശക്തമാക്കി കൂട് സ്ഥാപിച്ചു. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതിനാൽ ജനങ്ങൾ ഭീതിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പോലും പലരും ഭയന്നിരുന്നു. പുലി കൂട്ടിലായ വിവരം അറിഞ്ഞതോടെ പ്രദേശവാസികളും ആശ്വാസത്തിലായി. വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജാഗ്രത തുടരാനും വന്യമൃഗങ്ങളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വനം വകുപ്പിനെ അറിയിക്കാനും സ്ഥലത്തെത്തിയ കെ പ്രേമൻ എംഎൽഎ പറഞ്ഞു. രണ്ടാമതൊരു പുലി പ്രദേശത്ത് ഉണ്ടെന്നും അതിനെയും കൂട് സ്ഥാപിച്ച് പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments