ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി
ചക്രവാളം തൊട്ടറിയാൻ ഡോ. അനിൽ മേനോൻ

സ്വന്തം ലേഖകൻ
പാലക്കാട്
ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞൻ ഡോ. അനില്‍ മേനോന്‍. ചൊവ്വാഴ്‌ച കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് എംഎസ് 29 പേടകത്തില്‍ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനിൽ കുതിക്കും. ഇന്ത്യന്‍ -അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനിയറും സൈനിക ഉദ്യോഗസ്ഥനുമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നിയമജ്ഞൻ ചേറ്റൂർ ശങ്കരൻ നായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ്. ഒറ്റപ്പാലവും മങ്കരയുമായി അടുത്ത ബന്ധമുള്ള ശങ്കരൻ മേനോനും ഉക്രൈൻ സ്വദേശിനി ലിസയുമാണ് മാതാപിതാക്കൾ. അമേരിക്കയിലെ മിനസോട്ടയിൽ ജനിച്ചുവളർന്ന അനിൽ കുടുംബ സമേതം അവിടെയാണ് താമസം. ഭാര്യ അന്ന 2024-ൽ പൊളാരിസ് ഡൗൺ ദൗത്യത്തിലൂടെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയിരുന്നു. അനിൽ 2020-ലെ സ്പേസ് എക്സ് ദൗത്യത്തിൽ പ്രഥമ ഫ്ലൈറ്റ് സർജനായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലാണ് നാസയുടെ അസ്ട്രോനട്ട് പരിശീലന പട്ടികയിൽ ഉൾപ്പെട്ടത്. ഹെയ്തി, നേപ്പാൾ ഭൂകമ്പ സമയങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഇന്ത്യയിൽ പോളിയോ നിർമാർജന പ്രവർത്തനങ്ങളിലും പങ്കാളിയായി. എട്ട് മാസം നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യത്തിൽ ഗുരുത്വാകർഷണക്കുറവ് മനുഷ്യശരീരത്തെ ബാധിക്കുന്നത് തടയാനുള്ള അത്യാധുനിക എഐ അധിഷ്ഠിത മെഡിക്കൽ പരീക്ഷണങ്ങൾക്കും സെമികണ്ടക്ടർ നിർമാണ ഗവേഷണങ്ങൾക്കും അനിൽ നേതൃത്വം നൽകും. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവർ സഹയാത്രകരാണ്. ബഹിരാകാശത്ത് എത്തിയ ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്‌എസ്) എക്സ്‌പെഡിഷൻ ടീമിന്റെ ഭാഗമാകും.











0 comments