print edition മുഖ്യമന്ത്രിയുടെ കീശയിൽ 42 വകുപ്പ് : തുറമുഖത്തോട് ‘പ്രത്യേക ഇഷ്‌ടം’


സ്വന്തം ലേഖകൻ
Published on Jul 11, 2026, 02:54 AM | 1 min read
തിരുവനന്തപുരം
: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 29 വകുപ്പ് കൈയിൽവച്ചെന്ന് കുറ്റപ്പെടുത്തിയ വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ പോക്കറ്റിൽ 42 വകുപ്പ്. സുപ്രധാനമായ ധനം, നിയമം എന്നിവയ്‌ക്കൊപ്പം പ്രത്യേക താൽപ്പര്യപ്രകാരം തുറമുഖവും പിടിച്ചെടുത്തു. കേരളത്തിൽ ഇത്രയും വകുപ്പുകൾ ഭരിച്ച ഏക മുഖ്യമന്ത്രി വി ഡി സതീശനാണ്. കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശൻ മുൻ മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ എണ്ണത്തെക്കുറിച്ച് മുനവച്ച് പറഞ്ഞത്.
മുൻ യുഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് 13 വകുപ്പ് മാത്രമായിരുന്നു. എല്ലാ മുഖ്യമന്ത്രിമാരും പൊതുവായി കൈവശംവയ്‌ക്കുന്ന വകുപ്പ് പൊതുഭരണമാണ്. ധനവകുപ്പ് എടുക്കാറില്ല. ഇത്തവണ അതും സതീശൻ സ്വന്തമാക്കി. ‘ഒരു വകുപ്പും എടുക്കരുത് എന്നതായിരുന്നു എന്റെ ആഗ്രഹം. ആഭ്യന്തരവും ധനകാര്യവും വേണ്ടെന്ന് പറഞ്ഞു. ധനകാര്യം ഏറ്റെടുക്കണമെന്ന് പാര്‍ടിയും മന്ത്രിമാരും ആവശ്യപ്പെട്ടതു കൊണ്ടാണ് ഏറ്റെടുത്തത്. എന്റെ ഡ്രീം പ്രോജക്ട് ആയതു കൊണ്ടാണ് പോര്‍ട്ട് എടുത്തത്’– എല്ലാം പാർടി തലയിലിട്ടു തന്നതാണെന്ന മട്ടിലാണ് സതീശൻ അവകാശപ്പെടുന്നത്.
സതീശൻ തുറമുഖവകുപ്പ് ഏറ്റെടുത്തതിൽ ദുരൂഹത തുടരുകയാണ്. ഇൗ വകുപ്പ് ഏറ്റെടുത്ത ഉടൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രി തന്റെ സെക്രട്ടറിയും പിന്നാലെ തുറമുഖ വകുപ്പ് സെക്രട്ടറിയുമാക്കി.
മികച്ച നിലയിൽ പ്രവർത്തിച്ച വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യരെ മാറ്റി സ്വന്തം ആളെ എംഡിയാക്കി. വിഴിഞ്ഞം തുറമുഖം ഓഹരി വിൽപ്പനയും സതീശൻ നടത്തിയ മംഗളൂരു യാത്രയും ചേർത്ത് ആരോപണം ഉയർന്നിട്ടുണ്ട്.










0 comments