കരിഞ്ഞ് കാർഷികമേഖല

കാടാംകോട്ടെ കൊയ‍്ത്ത് കഴിഞ്ഞ വയലുകൾ വേനൽചൂടിൽ വിണ്ടുകീറിയപ്പോൾ
എ തുളസീദാസ്
Published on Apr 24, 2026, 12:42 AM | 1 min read
കൊല്ലങ്കോട്
കനത്ത ചൂടും വേനൽമഴയില്ലാത്തതും കാർഷികമേഖലയെ പ്രതിസന്ധിയിലാക്കി. ഇടമഴ കിട്ടാത്തതിനാൽ കർഷകർക്ക് നെൽകൃഷിയുടെ പ്രാരംഭ ജോലി പോലും തുടങ്ങാനായിട്ടില്ല. ഏപ്രിലിലെ ആദ്യ വേനൽമഴയിലാണ് കർഷകർ നിലമൊരുക്കാറുള്ളത്. മഴക്കുശേഷം നിലം ഉഴുതുമറിക്കും. ഇത് വയലിൽ വീണുകിടക്കുന്ന നെല്ല്, കള എന്നിവ മുളയ്‌ക്കാൻ സഹായമാകും. പിന്നീട് മെയ് ആദ്യത്തെ വേനൽമഴയിൽ പൊടിവിത നടത്തും. പൊടിവിത കൃഷിച്ചെലവ് കുറയ്‌ക്കുകയും നല്ല വിളവ് നൽകുകയും ചെയ്യും. പൊടിയിൽ ഞാറ്റടി തയ്യാറാക്കാനും വയലുകളിൽ ഡെയ്ഞ്ച പോലുള്ള പച്ചിലവളങ്ങൾ വിതയ്‌ക്കാനും കഴിയും. വയലുകളിൽ കാലി വളം ചേർക്കുന്നതും വരമ്പുകൾ ബലപ്പെടുത്തുന്നതും ഇൗ വേളയിലാണ്. പൊടിവിത നടത്തി 20 ദിവസം കഴിഞ്ഞ് വിത്ത് മുളച്ച് നെൽച്ചെടികളാകും. ഇടവപ്പാതിയിലെ കനത്തമഴയിൽ വെള്ളം നിറഞ്ഞാൽ ഞാറ്റടി തയ്യാറാക്കിയ വയലുകളിൽ പറിച്ചുനടീൽ നടത്താം. പൊടിവിത നടത്തിയ വയലുകളിൽ കളകൾ പറിച്ചുമാറ്റി വളം ചേർക്കാം. വേനൽമഴ സമയംതെറ്റിയാൽ കാർഷിക മേഖലയിൽ വിളയിറക്കാനും പരിചരിക്കാനും കൃത്യമായി കഴിയാത്തതിനാൽ ചെലവ് കൂടും. ഉൽപ്പാദനം കുറയുകയും ചെയ്യും. പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കാലാവസ്ഥയെ ആശ്രയിച്ചാണ് നെൽകൃഷി. മലമ്പുഴ അണക്കെട്ടിൽനിന്നാണ് പാലക്കാട് ജില്ലയിലെ 25,000 ഹെക്‌ടർ കൃഷിക്ക് വെള്ളം നൽകുന്നത്. കടുത്ത വേനലിൽ അണക്കെട്ടിൽ ജലം കുറഞ്ഞതിനാൽ ഒന്നാംവിളയ്‌ക്ക് വെള്ളമെത്തിക്കാനും കഴിയാതായി. ഇത് ജില്ലയിലെ കർഷകരെ കൂടുതൽ പ്രയാസത്തിലാക്കി.










0 comments