നാടൻ രുചിയുടെ പൊടിക്കൂട്ട്

സന്ധ്യ ഉണ്ടാക്കിയ പൊടികള്‍ക്കൊപ്പം
വൈ എൻ മനോജ്‌കുമാർ
Published on Sep 03, 2026, 12:52 AM | 1 min read
മുണ്ടൂര്‍
സാന്പാർപ്പൊടിയുടെയും ഇഡലിപ്പൊടിയുടെയും പാലക്കാടിന്റെ തനത് രുചി അറിയണമെങ്കിൽ മുണ്ടൂരിൽ വരണം. കടകളില്‍നിന്ന് വാങ്ങുന്ന പൊടികള്‍ക്ക് ഗുണമില്ലാതായതോടെ, സ്വന്തമായി സൗഭാഗ്യ എന്നപേരില്‍ യൂണിറ്റ് തുടങ്ങിയ മുണ്ടൂര്‍ കാഞ്ഞിക്കുളം പരിയങ്ങാട് സന്ധ്യയാണ് ഇൗ രുചിക്കൂട്ടിനുപിന്നിൽ. രണ്ടുവര്‍ഷം മുമ്പ് 5000 രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച ഈ സംരംഭം മായമില്ലാത്ത ചേരുവകളുടെ ഗുണമേന്മ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പരമ്പരാഗത സാമ്പാര്‍പ്പൊടികള്‍ക്കുപുറമെ ഇഡലിപ്പൊടിയും വിപണിയിലെത്തിച്ചു. കായം, പൊന്നി അരി, ഉഴുന്ന്, കടലപ്പരിപ്പ്, ജീരകം, കുരുമുളക്, കറിവേപ്പില, ഉപ്പ് എന്നിവയാണ് ഇഡലിപ്പൊടിക്കായി ഒരുക്കുന്ന ചേരുവകള്‍. സാമ്പാര്‍പ്പൊടിക്ക് വറ്റല്‍മുളക്, മല്ലി കടലപ്പരിപ്പ്, ഉലുവ, കായം, കറിവേപ്പില, കുരുമുളക്, നല്ലെണ്ണ എന്നിവ കൃത്യമായ അളവില്‍ വറുത്തെടുത്താണ് പൊടിക്കുന്നത്. കൃത്രിമ നിറങ്ങളോ രുചിക്കായി രാസപദാര്‍ഥങ്ങളോ ചേര്‍ക്കാതെ, പരമ്പരാഗത രീതിയില്‍ വറുത്തുപൊടിക്കുന്നതാണ് ഇവരുടെ രീതി. കാഞ്ഞിക്കുളം സ്‌നേഹ കുടുംബശ്രീയില്‍ അംഗമാണ് സന്ധ്യ. വീടുകൾ, സൂപ്പര്‍മാര്‍ക്കറ്റ്, കുടുംബശ്രീ സ്റ്റാളുകള്‍, പലചരക്ക് കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് വിൽപ്പന. ശുദ്ധമായ നാടന്‍ രുചിക്കൂട്ടുകള്‍ക്ക് ആവശ്യക്കാര്‍ വീട്ടിൽ തേടിയെത്താറുണ്ട്. പാലക്കാട് വലിയങ്ങാടിയില്‍നിന്നാണ് ഇതിനായി സാധനങ്ങള്‍ വാങ്ങിക്കുന്നത്. പുറത്തുനിന്ന് പൊടിച്ച് വീടിനുള്ളില്‍വച്ചാണ് പാക്കിങ്. സന്ധ്യയുടെ ചേച്ചി ഉഷയും മക്കളായാ സ്വാതി, ശിവാനി എന്നിവരും സന്ധ്യക്ക് പിന്തുണയായി കൂടെയുണ്ട്. ഭര്‍ത്താവ് ശിവകുമാര്‍ വിദേശത്താണ്.










0 comments