സിപിഐ എം കൗണ്‍സിലര്‍മാരെ ആക്രമിച്ചു
പാലക്കാട് നഗരസഭ കൗൺസിലിൽ ആര്‍എസ്എസ്, ബിജെപി അഴിഞ്ഞാട്ടം

ബിജെപി –ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ കൗൺസിലർ സെലീന ബീവിയെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എന്നിവർ ജില്ലാ ആശുപത്രിയിൽ സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ
Published on Apr 30, 2025, 02:00 AM | 1 min read
പാലക്കാട്
നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്‌എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേരിടുന്നതില്‍ പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാർക്കുനേരെ ആർഎസ്‌എസ്, യുവമോർച്ച ആക്രമണം. ചൊവ്വ രാവിലെ കൗൺസിൽ യോഗത്തിനിടെയായിരുന്നു ബിജെപി ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പുറത്ത് നിന്നെത്തിയവരും ചേര്‍ന്ന് വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. പരിക്കേറ്റ സിപിഐ എം കൗൺസിലർ സെലീന ബീവിയടക്കം നാല് പ്രതിപക്ഷ കൗൺസിലർമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകൽ 11.30ന് കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ കെട്ടിടത്തിന് ഹെഡ്‌ഗേവാറിന്റെ പേരിടുന്നതിനെതിരെ പ്രതിപക്ഷം പോസ്റ്ററുകളും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. ബഹളത്തിനിടെ ഹെഡ്‌ഗേവാറിന്റെ പേരിട്ടത് കൗൺസിൽ അംഗീകരിച്ചതായി ചെയർപേഴ്‌സൺ അറിയിച്ചു. ചെയർപേഴ്‌സണുമായി ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളി. അതിനുശേഷമാണ് ആർഎസ്‌എസ്, യുവമോർച്ച പ്രവര്‍ത്തകര്‍ കൗൺസിലർമാരെ അക്രമിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം നഗരസഭാഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. പിന്നീട് നടത്തിയ ചർച്ചയിൽ അക്രമികളെ ഉടൻ അറസ്റ്റ്‌ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകി. രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ എൽഡിഎഫ് കൗൺസിലർമാരെയും കോൺഗ്രസിലെ ഏതാനും കൗൺസിലർമാരെയും എഎസ്‌പി രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കി.
0 comments