നെല്ലിപ്പുഴ – ആനമൂളി റോഡിന്റെ നിർമാണം നിലച്ചു

തകർന്ന് തരിപ്പണമായ നെല്ലിപ്പുഴ – ആനമുളി റോഡ്
വി പ്രശോഭ്
Published on Jun 04, 2026, 01:23 AM | 1 min read
മണ്ണാർക്കാട്
നെല്ലിപ്പുഴ – അട്ടപ്പാടി – ചിന്നത്തടാകം അന്തർ സംസ്ഥാനപാതയുടെ ഒന്നാംഘട്ട നവീകരണം നിർത്തി. നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള ഒമ്പത് കിലോമീറ്റർ നിർമാണമാണ് കാസർകോട് ആസ്ഥാനമായ ബിഎസ്‌ആർ കരാർ കമ്പനി നിർത്തിയത്. തെങ്കര കോൽപ്പാടം ജങ്‌ഷനിലെ കമ്പനിയുടെ ഓഫീസും അടച്ചുപൂട്ടി. ഓഫീസ് സാമഗ്രികൾ കടത്തിക്കൊണ്ടുപോകുകയും ചെയ്തു. എൽഡിഎഫ് സർക്കാർ കിഫ്‌ബിയിൽനിന്ന് മൂന്ന്‌ഘട്ടമായി 114 കോടി വിനിയോഗിച്ചാണ് നെല്ലിപ്പുഴ – അട്ടപ്പാടി – ചിന്നത്തടാകം അന്തർ സംസ്ഥാനപാത നവീകരിക്കാൻ തീരുമാനിച്ചത്. ഇതിൽ ആദ്യഘട്ടമായ നെല്ലിപ്പുഴ മുതൽ ആനമുളിവരെയുള്ള റോഡ് നിർമാണത്തിന് 36 കോടിയാണ് അനുവദിച്ചത്. നിർമാണം ആരംഭിച്ചത് മുതൽ കരാർ കമ്പനിയുടെ മെല്ലപ്പോക്കിനെതിരെ വ്യാപക പ്രതിഷേധമുർന്നിരുന്നു. തുടർന്ന് നെല്ലിപ്പുഴ മുതൽ ചിറപ്പാടംവരെയുള്ള ആദ്യഘട്ടടാറിങ് കമ്പനി പൂർത്തിയാക്കി. ചിറപ്പാടം മുതൽ ആനമൂളിവരെയുള്ള രണ്ടര കിലോമീറ്റർ ടാർ ചെയ്യാൻ ബാക്കിയുള്ളപ്പോഴാണ് നവീകരണം നിർത്തിയത്. ഇത്രയുംഭാഗം റോഡ് പൂർണമായി തകർന്നുകിടക്കുകയാണ്. മഴക്കാലം വരുന്നതോടെ യാത്ര ഇനിയും ദുരിതത്തിലാകും. ആധുനിക രീതിയിലുള്ള റോഡിന്റെ രണ്ടാംഘട്ട ടാറിങ്, കൈവരിയോടുകൂടിയ നടപ്പാത, മഴവെള്ളച്ചാൽ, കലുങ്കുകൾ, റോഡിൽ വരയിടൽ എന്നിവ ഇനിയും ബാക്കിയാണ്. മഴ വെള്ളച്ചാലിന്റെയും കലുങ്കുകളുടെയും നിർമാണം 85 ശതമാനം പൂർത്തിയായെന്നും ടാറിന്റെ വിലയിലും ലഭ്യതയിലുള്ള പ്രശ്നമാണ് നിർമാണം വൈകാൻ കാരണമെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, കരാർ കമ്പനി നിർമാണം നിർത്തിപ്പോയ വിവരം അധികൃതർ ഇതുവരെ അറിഞ്ഞിട്ടില്ല.










0 comments