നെല്ല് ഉൽപ്പാദനം കൂടി
സംഭരണത്തിൽ നേട്ടം; വർധന 18.39 ശതമാനം

പ്രതീക്ഷയ്ക്ക് വളമിട്ട്... നെല്ലിയാമ്പതി മലനിരകൾക്ക് താഴെ എലവഞ്ചേരി കരിങ്കുളത്ത് ഒന്നാംവിള നടീലിനുശേഷം വളമിടുന്ന കർഷകത്തൊഴിലാളി സഹദേവൻ ഫോട്ടോ: ശരത് കൽപ്പാത്തി
ടി എസ് അഖിൽ
Published on Jul 05, 2025, 12:25 AM | 1 min read
പാലക്കാട്
നെൽക്കൃഷിയിൽ ഉൽപ്പാദനത്തോടൊപ്പം സംഭരണത്തിലും ജില്ല പുതിയ ഉയരങ്ങൾ കീഴടക്കുന്നു. 2023–-24 സാമ്പത്തിക വർഷത്തെ ഒന്ന്, രണ്ട് വിളകളിലുണ്ടായതിനേക്കാൾ 2024–-25 സാമ്പത്തിക വർഷം നെല്ല് സംഭരിച്ചു–- മുൻവർഷത്തെ അപേക്ഷിച്ച് 18.39 ശതമാനം വർധന. കർഷകർ കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന നെല്ലും സംഭരിക്കുമെന്ന് സപ്ലൈകോയുടെ ഉറപ്പാണ് യാഥാർഥ്യമായത്. 2023–-24 വർഷത്തിൽ ഒന്നാം വിളയിൽ 49,569 കർഷകരുടെ 65,660 ടൺ നെല്ലാണ് സംഭരിച്ചത്. 39 മില്ലുകാരുമായാണ് സപ്ലൈകോ കരാർ ഒപ്പിട്ടിരുന്നത്. രണ്ടാംവിളയിൽ 62,243 കർഷകരുടെ 1,17 ലക്ഷം ടൺ നെല്ല് സംഭരിച്ചു. 38 മില്ലുകാരാണ് കരാർ ഒപ്പിട്ടിരുന്നത്. രണ്ട് വിളയിലുമായി 1.83 ലക്ഷം ടൺ നെല്ലും സംഭരിച്ചു. 2024–- 25 വർഷത്തിൽ ഒന്നാംവിളയിൽ 49,193 കർഷകരുടെ 74,324 ടൺ നെല്ലെടുത്തു. 41 മില്ലുകളാണ് കരാർ ഒപ്പിട്ടിരുന്നത്. രണ്ടാംവിളയിൽ 68,645 കർഷകരിൽനിന്നായി 1.43 ലക്ഷം ടൺ നെല്ല് സംഭരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടാംവിളയിൽ മാത്രം 33,757 ടൺ നെല്ല് അധികമെടുത്തു.
സംഭരണത്തിൽ വിശ്വാസം
നെല്ലുസംഭരണം അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമത്തിന് തിരിച്ചടിയാണ് രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ എണ്ണത്തിലുള്ള വർധന. 2023–-24 കാലത്ത് രണ്ട് വിളകൾക്കുമായി ആകെ 1.118 ലക്ഷം കർഷകരാണ് രജിസ്റ്റർ ചെയ്‌തത്. 2024–-25ൽ ഇത് 1.178 ലക്ഷമായി വർധിച്ചു. രണ്ടാംവിളയിൽ മാത്രം 6025 കർഷകർ അധികമായി രജിസ്റ്റർ ചെയ്തു. 5.38 ശതമാനമാണ് വർധന. 2023–-24ൽ ശരാശരി 1.64 ടൺ നെല്ലാണ് കർഷകരിൽനിന്ന് എടുത്തത്. ഇത്തവണ 1.84 ടണ്ണായി വർധിച്ചു. കഴിഞ്ഞ ഒന്നാംവിളയുടെ തുകയായ 210 കോടി രൂപ പൂർണമായി വിതരണംചെയ്തു. രണ്ടാംവിളയുടെ വിതരണം പുരോഗിക്കുകയാണ്. ഏപ്രിൽ 25 വരെ പിആർഎസ് കിട്ടിയവരുടെ തുക നൽകി. അതിനുശേഷമുള്ള കർഷകരുടെ വിലവിതരണവും ഉടനുണ്ടാകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.









0 comments