ചെങ്കൊടിയുടെ സ്വന്തം സുന്ദരം സ്വാമി

ആർ ജനാർദനൻ
Published on Nov 26, 2025, 12:00 AM | 1 min read
കുഴൽമന്ദം
തെരഞ്ഞെടുപ്പ് പ്രചാരണമൊക്കെ സമൂഹമാധ്യമത്തിൽ കത്തിക്കയറുമ്പോൾ പൊള്ളും വെയിലിലും സൈക്കിളുമായി ഇറങ്ങുന്ന പതിവുതെറ്റിക്കാതെ സുന്ദരം സ്വാമി. തെരഞ്ഞെടുപ്പ് കാലമായാൽ സൈക്കിളിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും ചെങ്കൊടിയും കെട്ടി അദ്ദേഹം സൈക്കിളിൽ പര്യടനത്തിനിറങ്ങും. കോട്ടായി ചെമ്പൈ ഗ്രാമം സ്വദേശിയാണ് സുന്ദരംസ്വാമി. അദ്ദേഹത്തിന്റെ ഇടപെടൽ വോട്ടർമാരെയും സ്വാധീനിക്കുന്നു. രണ്ട് പതിറ്റാണ്ടിനിടെ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും സൈക്കിളിൽ പര്യടനം നടത്തിയിട്ടുണ്ട്. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും രാവിലെ നാല് മുതൽ വൈകിട്ട് ഏഴുവരെ അദ്ദേഹമെത്തും. മുന്നിൽക്കാണുന്ന വോട്ടർമാരോട് നാട്ടുകാര്യങ്ങളും കുശലാന്വേഷണവും നടത്തുന്ന കൂട്ടത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനസേവന പ്രവർത്തനങ്ങളും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളും ബോധ്യപ്പെടുത്തും. 1980ൽ നടന്ന ലോക‍്സഭാ തെരഞ്ഞെടുപ്പിൽ എ കെ ബാലന്റെ പ്രചാരണവുമായാണ് പര്യടനം തുടങ്ങിയത്. തെരഞ്ഞെടുപ്പ് സ്ക്വാഡുമായി വീടുകളിലെത്തുന്ന പ്രവർത്തകരോട് പറയാൻ മടിക്കുന്ന പ്രശ്നങ്ങളും വോട്ടർമാർ സുന്ദരംസ്വാമിയോട് പറയും. തന്നാൽ കഴിയുന്ന കാര്യമെങ്കിൽ സ്വാമി നേരിട്ട് പരിഹരിക്കാൻ ശ്രമിക്കും. അല്ലാത്തവ എൽഡിഎഫ് നേതൃത്വത്തെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കും. ഇതാണ് സ്വാമിയുടെ പ്രവർത്തനരീതി. സിപിഐ എം കോട്ടായി ലോക്കൽ കമ്മിറ്റിയിലെ ഒതറോഡ് ബ്രാഞ്ച് അംഗമാണ് സുന്ദരം സ്വാമി. കോട്ടായി ഗീത മെഡിക്കൽസിലെ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. സഹോദരി സുന്ദരിയുടെയും മകൻ ശരണിന്റെയും കൂടെയാണ് താമസം. വാർധക്യ പെൻഷനാണ് ഏക വരുമാനം.









0 comments