നാട്ടുകല
കവിതകൾക്ക് ‘ആധാരം’ വിപ്ലവം

കെ ആർ രവീന്ദ്രദാസ്
അരുൺ എം സുനിൽ
Published on Sep 15, 2026, 01:14 AM | 1 min read
അഗളി
"പണ്ടുകാലമെത്രനാൾ അടിമയായ് കഴിഞ്ഞു നാം ഇനിയുമുള്ള കാലം നാം അടിമയായ് കഴിയണോ?’ ചോദ്യം കേവലമൊരു വരിയിലൊതുങ്ങുന്നില്ല, അതൊരു നാടിന്റെ അതിജീവനത്തിന്റെയും അവകാശബോധത്തിന്റെയും ശബ്ദമാണ്. അട്ടപ്പാടിയുടെ സാംസ്കാരിക -രാഷ്ട്രീയ മണ്ഡലങ്ങളിൽ തിളങ്ങിനിൽക്കുന്ന ജനകീയ കവി കെ ആർ രവീന്ദ്രദാസിന്റേതാണ് വിപ്ലവവരികൾ. ആധാരമെഴുത്തുകാരൻ, ആദ്യകാല നാടകനടൻ, കവി, രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകൻ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് രവീന്ദ്രദാസ്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1985– 86 കാലഘട്ടത്തിലെ അഡൾട്ട് എഡ്യൂക്കേഷൻ പരിപാടിയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. 48 വർഷമായി അട്ടപ്പാടിയുടെ കലാസാംസ്കാരിക വേദിയിലെ നിറസാന്നിധ്യമായ ഇദ്ദേഹം 1990ലാണ് ആധാരമെഴുത്ത് തന്റെ പ്രൊഫഷനായി സ്വീകരിക്കുന്നത്. സാധാരണക്കാരന്റെ ശബ്ദമാകുന്ന തൂലിക ജനകീയ വിഷയങ്ങളെ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് രവീന്ദ്രദാസിന്റെ ശൈലി. ജാതിവാൽ, കർഷകൻ, കലിയുഗം, പ്രകൃതി, മരമുത്തശ്ശി, പഹൽഗാം, സർക്കാരാപ്പീസ് തുടങ്ങിയ കവിതകളും തെരഞ്ഞെടുപ്പുകാലത്ത് ഗോത്രഭാഷയിൽ എഴുതിയ ഗാനങ്ങളും ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഡോ. അംബേദ്‌കർ ഫെലോഷിപ് ലഭിച്ചു. നിലവിൽ സിപിഐയുടെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: സരിത. മക്കൾ: വിഷ്ണു, ജിഷ്ണു.










0 comments