print edition ഇരുട്ടടി ഇനി ബില്ലിൽ; മൂന്നിരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നീക്കം


സ്വന്തം ലേഖകൻ
Published on Sep 15, 2026, 01:30 AM | 1 min read
തിരുവനന്തപുരം: മൂന്നിരട്ടി വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതിയെത്തിക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങൾക്ക് കനത്ത പ്രഹരമാകും. പുറത്തുനിന്ന് യൂണിറ്റിന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്പോൾ നിലവിലെ സ്ലാബ് നിരക്കിൽ ജനങ്ങൾക്ക് വൈദ്യുതി നൽകാനാകില്ല.
വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗീകരിച്ച സ്ലാബിൽ 201 മുതൽ 250 വരെ യൂണിറ്റ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താവ് നിലവിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 8.50 രൂപയാണ് നൽകുന്നത്. നോൺ ടെലിസ്‌കോപ്പിക് സ്ലാബുകാർക്ക് (പ്രതിമാസം 250 യൂണിറ്റിന് മുകളിൽ) ആനുകൂല്യങ്ങളില്ലാത്തതിനാൽ ആ സ്ലാബിലെ ഒരൊറ്റ ഫ്ലാറ്റ് നിരക്കാണ് ഇൗടാക്കുന്നത്.
അധിക വൈദ്യുതി ലഭിക്കാനുള്ള സാധ്യതതേടി കെഎസ്‌ഇബി ബോർഡ് അംഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്‌ച ചർച്ച നടത്തും. വൈദ്യുതി ക്ഷാമം സൃഷ്‌ടിക്കുന്നതിന് പിന്നിൽ അഴിമതിക്കുള്ള നിലമൊരുക്കലാണെന്ന ആക്ഷേപത്തിന് അടിവരയിടുന്നതാണ് മൂന്നിരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങൾ.
സ്വന്തം വീഴ്‌ച മറച്ചുവയ്ക്കാൻ എൽനിനോ പ്രതിഭാസത്തെയടക്കം പഴിചാരുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. എൽനിനോയും തുടർന്നുള്ള കടുത്ത വരൾച്ചയും മുന്പും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. 2023ലായിരുന്നു ഏറ്റവും കൂടുതൽ മഴക്കുറവ്. ആ വർഷം സെപ്‌തംബർ രണ്ടാം വാരത്തിൽ 1681. 66 ദശലക്ഷം യൂണിറ്റ് വെള്ളമാണ് കേരളത്തിലെ ഡാമുകളിലുണ്ടായിരുന്നത്.
എന്നിട്ടും മണിക്കൂറുകൾ വൈദ്യുതി നിയന്ത്രണമോ പവർക്കട്ടോ ഏർപ്പെടുത്തിയിരുന്നില്ല. അതിനേക്കാൾ വെള്ളം ഇപ്പോൾ ഡാമുകളിലുണ്ട്. ഇറിഗേഷൻവകുപ്പിന്റെ കണക്കുപ്രകാരം 2610.1 ദശലക്ഷം യൂണിറ്റ് വെള്ളമാണ് ഡാമുകളിലുള്ളത്.










0 comments