കോൺഗ്രസിന്റെ ആദിവാസിഭൂമി തട്ടിപ്പ്
കേസെടുക്കാൻ കഴിയില്ല, വേണമെങ്കിൽ കോടതിയിൽ പോകൂ - പുതൂർ പൊലീസിന്റെ വിചിത്ര നടപടി

വേണു കെ ആലത്തൂർ
Published on Sep 15, 2026, 01:35 AM | 1 min read
പാലക്കാട്
അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ആസൂത്രിതമായി നടത്തിയ ആദിവാസി ഭൂമി തട്ടിപ്പിൽ കേസെടുക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ പരാതിക്കാർക്ക് കോടതിയിൽ പോകാമെന്നും പുതൂർ പൊലീസിന്റെ വിചിത്ര വാദം. ആദിവാസികളുടെ 28 ഏക്കർ ഭൂമിയാണ് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് ആഗസ്‌ത് 20ന് ഭൂമി നഷ്ടപ്പെട്ട ആദിവാസി ബാലൻ, പുതൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു മാസമായിട്ടും കേസെടുത്തില്ല. സിവിൽ കേസാക്കിമാറ്റാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തർക്കമാണെങ്കിലേ സിവിൽ കേസിന് സാധ്യതയുള്ളൂ. ഇവിടെ ആദിവാസിഭൂമി നിയമവിരുദ്ധമായി തട്ടിയെടുക്കുകയും വിലയായി പറഞ്ഞുറപ്പിച്ച തുക നൽകാതെ വഞ്ചിക്കുകയും ചെയ്‌തുവെന്ന പരാതിയാണ് പൊലീസിന് മുന്നിലുള്ളത്. ആദിവാസിഭൂമി തട്ടിയെടുത്ത് മൂന്നും നാലും പേർക്ക് കൈമാറി രജിസ്‌റ്റർ ചെയ്‌താണ് നിയമത്തിൽനിന്ന് തടിയൂരാൻ പ്രതികൾ ശ്രമിച്ചത്. ഇൗ പഴുതാണ് സിവിൽകേസാക്കി മാറ്റാൻ പുതൂർ പൊലീസ് ആയുധമാക്കുന്നത്. സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ ആദിവാസി ഭൂമി കൈമാറ്റം ചെയ്യാനാകില്ല. ആദിവാസികൾ കരം അടച്ചുവരുന്ന ഭൂമിയാണ് കോൺഗ്രസ് നേതാവും അഗളി പഞ്ചായത്ത് പ്രസിഡന്റുമായ ഷിബു സിറിയക്, കോൺഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി എം ഹനീഫ, കോൺഗ്രസ് പ്രവർത്തകൻ ശിവകുമാർ എന്നിവർ ചേർന്ന് വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. 50 ലക്ഷം വില കണക്കാക്കിയ ഭൂമിക്ക് 24 ലക്ഷം മാത്രമാണ് നൽകിയത്. ആദിവാസി ഭൂമി തട്ടിയെടുത്തതിനും പണം നൽകാതെ വഞ്ചിച്ചതിനും പട്ടികജാതി– വർഗ അതിക്രമ നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ട് കേസ് പൊലീസിന് രജിസ്‌റ്റർ ചെയ്യാം. കേസെടുത്താൽ പ്രതികളെ അറസ്‌റ്റ് ചെയ്യേണ്ടിവരും. കോൺഗ്രസ് നേതാക്കൾക്കായി വി കെ ശ്രീകണ്‌ഠൻ എംപി ഇടപെട്ടതായി ആക്ഷേപവും ഉയർന്നു. അട്ടപ്പാടിയിലെ ദൊഡുഗട്ടിയിൽ ബാലന്റെ 10 ഏക്കർ ഭൂമിയും മാരിമുത്തു, ലക്ഷ്‌മണൻ, റേസി മരുതൻ, ഭഗവതി, പൊന്നൻ, പളനി, വെള്ളിങ്കിരി, മല്ലി, നെഞ്ചപ്പൻ തുടങ്ങിയവരുടെ 18 ഏക്കർ ഭൂമിയുമാണ് തട്ടിയെടുത്തത്. കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത ഭൂമിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവന്റെ നേതൃത്വത്തിൽ കൊടിനാട്ടിയിരുന്നു.








0 comments