മാതൃകയായി കുമ്പളംചോല
കാലങ്ങളായി പാറമട, ഇന്ന് കാട്

വി പ്രശോഭ്
Published on Jul 28, 2025, 12:00 AM | 1 min read
മണ്ണാർക്കാട്
കുടിക്കാൻ ഒരുതുള്ളി വെള്ളമില്ല, രൂക്ഷമായ വരൾച്ച, ചുറ്റും പാറമട... ഒരുകാലത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോലയുടെ അവസ്ഥയിതായിരുന്നു. എന്നാലിന്ന് നിറയെ മരങ്ങളുള്ള കുഞ്ഞ് കാടാണിത്. കുടിവെള്ളക്ഷാമവും വരൾച്ചയുമെല്ലാം ഇവർക്കിന്ന് പഴങ്കഥയാണ്. 1961ൽ ആരംഭിച്ച കാഞ്ഞിരപ്പുഴ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്ന വലിയൊരു കുന്നിനെ ഇടിച്ചുനിരത്തിയിരുന്നു. ഇതോടെ ഇവിടെ വലിയൊരു പാറമടയായി. പ്രദേശത്ത് കനത്ത വരൾച്ചയനുഭവപ്പെടാൻ തുടങ്ങി. ചൂടും കൂടി. 2021ലാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇവിടെ കാടൊരുക്കാൻ തീരുമാനിച്ചത്. തുടർന്ന് ജലസേചനവകുപ്പിന്റെ അഞ്ചേക്കറിൽ 300 മുളംതൈ നട്ടു. പനയും മാവും പ്ലാവുമെല്ലാം വച്ചുപിടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇവ പരിപാലിച്ചു. മഴവെള്ളം സംഭരിക്കാനായി ബണ്ടുകൾ നിർമിച്ചു. ബണ്ടിലെ വെള്ളം ഉപയോഗിച്ച് വേനൽക്കാലത്ത് പച്ചക്കറികൃഷി നടത്തി. പദ്ധതി വിജയമായതോടെ പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് ഉയർന്നു. ചൂട് കുറഞ്ഞു. വിവിധതരം കിളികളും മറ്റും പ്രദേശത്ത് താമസമാക്കി. പാറമടയായിരുന്ന പ്രദേശം കാടായത് കാണാനും പഠിക്കാനും നിരവധി പേർ എത്തുന്നുണ്ടെന്ന് പഞ്ചായത്ത് അംഗം എൻ പ്രതീഷ് പറഞ്ഞു.










0 comments