രക്ഷാപ്രവർത്തനം അതിസാഹസികമായി

പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ ഭാനുപ്രിയയുടെ മൃതദേഹം അഗ്നിരക്ഷാസേനാംഗങ്ങൾ മുകളിലെത്തിക്കുന്നു
വടക്കഞ്ചേരി
പാലക്കുഴി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി. പാലക്കുഴിയിൽ അപകടവിവരമറിഞ്ഞ് ഓടിയെത്തിയ പാലക്കുഴി സ്വദേശികളായ സെബാസ്റ്റ്യനും ജോജിയുടെയും ആത്മധൈര്യമാണ് ഭരത്തിന്റെ ജീവൻ രക്ഷിക്കാൻ കാരണമായത്. ഇരുനൂറ് അടിയോളം താഴെ ചെങ്കുത്തായ പാറക്കെട്ടിലാണ് ഭരത് വീണുകിടന്നത്. വടംകെട്ടി മുകളിൽനിന്ന് അതിസാഹസികമായി ഇവർ തഴെയിറങ്ങി. ഏതുനിമിഷവും താഴേക്കുപതിക്കുമെന്ന അവസ്ഥയിൽനിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അഗ്നിരക്ഷാസേന എത്തുന്നതുവരെ കൂട്ടിരുന്നു. അഗ്നിരക്ഷാസേനയെത്തി തെന്നുന്ന പാറക്കെട്ടിലൂടെ ഭരത്തിനെ മുകളിലേക്കെത്തിച്ചു. ഇതിനിടെ ഇടയ്‌ക്ക് മുകളിൽ കയറിയ ജോജി ഭക്ഷണവും വെള്ളവുമായി വീണ്ടും താഴെയിറങ്ങി. പിന്നീട് രക്ഷാപ്രവർത്തനത്തിനുശേഷമാണ് തിരികെക്കയറിയത്. കോയമ്പത്തൂരിലെ ക്ലബ്ബിൽ ഒരുമിച്ച് ഷട്ടിൽ കളിക്കുന്ന സംഘമാണ് നെല്ലിയാമ്പതിക്ക് യാത്ര തിരിച്ചത്. നെല്ലിയാമ്പതിയിൽ പ്രവേശനമില്ല എന്ന് അറിഞ്ഞതോടെ പാലക്കുഴിയിലേക്ക് പോകുകയായിരുന്നു. ഭരത് ഇതിനുമുമ്പ് പാലക്കുഴിയിൽ വന്നിട്ടുണ്ട്. ഭരതും ഭാനുപ്രിയയും കോയമ്പത്തൂരിൽ ഐടി ജീവനക്കാരാണ്.










0 comments