എൽഡിഎഫ് സർക്കാരുകളുടെ നേട്ടമായി തലയെടുപ്പോടെ പാലക്കാട് മെഡിക്കൽ കോളേജ്
ആശങ്കയില്ലാ ചികിത്സ

പാലക്കാട് ഗവ.മെഡിക്കൽ കോളേജ്
നിധിൻ ഇൗപ്പൻ
Published on Feb 11, 2026, 12:54 AM | 1 min read
പാലക്കാട്
‘‘വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരെയും വിദഗ്‌ധ ചികിത്സ ആവശ്യമുള്ളവരെയും കോയമ്പത്തൂരിലോ തൃശൂരിലോ കൊണ്ടുപോകണമായിരുന്നു. സാമ്പത്തിക പ്രയാസം വേറെയും. പത്തുവർഷം മുമ്പുവരെ അങ്ങനൊരു കാലമുണ്ടായിരുന്നു പാലക്കാട്ടുകാർക്ക്. അത് മാറി. യാക്കരയിലെ ഗവ. മെഡിക്കൽ കോളേജ് പൂർണ സജ്ജമാകുകയാണ്’’– ഇത് പറയുമ്പോൾ പെരുവെമ്പ് സ്വദേശി കുമാരന്റെ കണ്ണുകളിൽ ആശ്വാസം. രണ്ടുനിലക്കെട്ടിടത്തിൽ പ്രവർത്തിച്ച, പ്രാക്ടിക്കൽ പഠനത്തിന് പാലക്കാട് ജില്ലാ ആശുപത്രിയെ ആശ്രയിച്ച മെഡിക്കൽ കോളേജിന്റെ തലയെടുപ്പിനുകാരണം എൽഡിഎഫ് സർക്കാരാണ്. പത്ത് വർഷത്തിനകം 2000 കോടി രൂപയോളമാണ് സർക്കാർ മെഡിക്കൽ കോളേജ് വികസനത്തിനായി ചെലവഴിച്ചത്. റോഡ് (7.4 കോടി), ഡ്രെയിനേജ് (11.4 കോടി), മോർച്ചറി (2.9 കോടി), ഓക്സിജൻ സൗകര്യം (2.35കോടി), എസ്‌ടിപി (4.12 കോടി), തെരുവുവിളക്കുകൾ (1.29 കോടി) എന്നിങ്ങനെ ചെലവിട്ടു. ആയിരം കോടി വിനിയോഗിച്ചാണ് ഹോസ്റ്റൽ കെട്ടിടങ്ങൾ നിർമിച്ചത്. 1,500 കോടി ചെലവിൽ 250 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം ആരംഭിച്ചു. മോർച്ചറി കെട്ടിടനിർമാണം അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ ബജറ്റിൽ ൨൦ കോടി രൂപയും അനുവദിച്ചു. പ്രത്യേക ഒപികളിൽ നൂറുകണക്കിനാളുകളാണ് ദിനംപ്രതി എത്തുന്നത്. സർജറി, നേത്രരോഗ വിഭാഗം, ഇഎൻടി, ഓർത്തോ വിഭാഗങ്ങളിൽ സങ്കീർണ ശസ്ത്രക്രിയകൾ ഉൾപ്പെടെ ചെയ്യുന്നുണ്ട്. മെഡിസിൻ, സർജറി, ഓർത്തോ, പൾമനോളജി, ഇഎൻടി, നേത്രരോഗ വിഭാഗം, ത്വക്ക് രോഗം എന്നീ വിഭാഗങ്ങളിൽ കിടത്തിച്ചികിത്സയുമുണ്ട്. മികച്ച ലബോറട്ടറി, ഫാർമസി, സിടി സ്കാൻ എന്നിവ സജ്ജം. 12 വർഷത്തിനകം 600 വിദ്യാർഥികൾ പഠിച്ചിറങ്ങി.










0 comments