നെല്ലുവില കിട്ടിയില്ല; 39,482 കർഷകർ ദുരിതത്തിൽ


സ്വന്തം ലേഖകൻ
Published on Aug 03, 2026, 12:15 AM | 1 min read
പാലക്കാട്
യുഡിഎഫ് സർക്കാരിന്റെ കർഷകദ്രോഹ നിലപാടിൽ വലഞ്ഞ് ജില്ലയിലെ നെൽക്കർഷകർ. ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരിച്ചതിന്റെ വില കിട്ടാതെ നെട്ടോടമോടുന്നത് 39,482 കർഷകരാണ്. 330.96 കോടിയാണ് ഇവർക്കായി സർക്കാർ വിതരണം ചെയ്യാനുള്ള കുടിശ്ശിക. ഇതുവരെ 18,686 കർഷകർക്കായി 160 കോടി രൂപമാത്രമാണ് വിതരണം ചെയ്തത്. നെല്ലളന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അർഹമായ വില ലഭിക്കാതെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിതരണത്തിനായി കനറാ ബാങ്കിന് സർക്കാർ അനുവദിച്ച 32 കോടി കൊടുത്തുതീർത്തെങ്കിലും എസ്ബിഐ വഴി ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. മുൻ എൽഡിഎഫ് സർക്കാർ ജില്ലയിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച സഹകരണസംഘങ്ങൾ വഴിയുള്ള പിആർഎസ് വിതരണം യുഡിഎഫ് സർക്കാർ നിർത്തലാക്കി. കൂടാതെ, ദേശസാൽകൃത ബാങ്കുകളുടെ കൺസോർഷ്യത്തിന് ആവശ്യമായ തുക അനുവദിക്കുന്നതിലും വലിയ വീഴ്ച വരുത്തി. അടുത്ത കൃഷിയിറക്കാൻ ആവശ്യമായ വിത്ത് സമയത്തിന് ലഭിക്കാതെ കെട്ടിക്കിടക്കുന്നതും പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നു. അടിയന്തരമായി തുക അനുവദിച്ചില്ലെങ്കിൽ ജില്ലയിലെ നെൽകൃഷി പൂർണമായും സ്തംഭിക്കും. സംഭരണത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത യുഡിഎഫ് സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് അനുകൂല കർഷകസംഘടനകളടക്കം സമരരംഗത്താണ്.










0 comments