ജില്ലയിൽ 67 പരീക്ഷാകേന്ദ്രങ്ങൾ
വലഞ്ഞത് 16,000ത്തിലധികം ഉദ്യോഗാർഥികൾ


സ്വന്തം ലേഖകൻ
Published on Jul 19, 2026, 02:00 AM | 1 min read
പാലക്കാട്
ചോദ്യ പേപ്പർ മാറി നൽകിയതോടെ പിഎസ്‍സി പരീക്ഷ റദ്ദാക്കിയതിൽ ജില്ലയിൽ വലഞ്ഞത് 16,000ത്തിലധികം ഉദ്യോഗാർഥികൾ. കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കെടിഡിസിയില്‍ സ്റ്റോര്‍ മാന്‍, ബിവ്‌റേജസ് കോര്‍പറേഷനില്‍ എല്‍ഡി ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്കുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയ്‌ക്ക് 67 കേന്ദ്രങ്ങളാണ് ജില്ലയിൽ പിഎസ്‌സി സജ്ജീകരിച്ചിരുന്നത്. തിരക്ക് നിയന്ത്രിക്കാൻ സാധാരണ വ്യത്യസ്‌ത ദിവസങ്ങളിൽ നടത്തുന്ന പരീക്ഷ ഒരു ദിവസമാക്കിയതാണ് വീഴ്‌ചയിലേക്ക് നയിച്ചത്. സ്റ്റേജ് വൺ വിഭാഗത്തിലുള്ളവർക്ക് പരീക്ഷ രാവിലെ 10 മുതല്‍ 11.35 വരെയും രണ്ടാംസ്‌റ്റേജിൽ ഉൾപ്പെട്ടവർക്ക് പകൽ 1.30 മുതല്‍ 3.05 വരെയുമാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. രാവിലെത്തെ പരീക്ഷ ജില്ലയിൽ പ്രശ്‌മില്ലാതെ നടന്നു. ഉച്ചയ്‌ക്ക് പരീക്ഷ ഉണ്ടായിരുന്ന ഉദ്യോഗാർഥികളാണ് വലഞ്ഞത്. ദൂരെയുള്ള കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ മിക്കവരും നേരത്തെ തന്നെ കേന്ദ്രങ്ങളിലെത്തിയിരുന്നു. മിക്കവരും ലീവ് എടുത്തും മറ്റ് തിരക്കൾ മാറ്റിവച്ചുമാണ് എത്തിയത്.
പ്രതിഷേധവുമായി എസ്‌എഫ്‌ഐ
പാലക്കാട്
പിഎസ്‌സി പരീക്ഷ നടത്തിപ്പിലെ യുഡിഎഫ് സർക്കാരിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്‌എഫ്‌ഐ. പത്താംതരം പൊതുപ്രാഥമിക പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ പിഎസ്‌സി ജില്ലാ ഓഫീസ് ഉപരോധിച്ചു. ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ചു വലിച്ചിഴച്ചുമാണ് പൊലീസ് നീക്കിയത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി, സെക്രട്ടറി വി വി അഭിഷേക്, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് മുസ്‌തഫ, വി നന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ശനി പകൽ രണ്ടരയോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അറസ്‌റ്റ് ചെയ്‌ത് നീക്കുന്നതിനിടെയാണ് പ്രവർത്തകർക്കു നേരെ പൊലീസ് അതിക്രമം നടത്തിയത്.









0 comments