മഞ്ഞിൽ അലിയാം
കരുതലോടെ ചുരം കയറാം

നെല്ലിയാമ്പതി ചുരത്തിലെ വെള്ളച്ചാട്ടത്തിനരികിൽ മഴ ആസ്വദിക്കുന്ന സഞ്ചാരികൾ
പാലക്കാട്
മലമുകളിൽ മഞ്ഞുപെയ്യുന്നത് കാണണ്ടേ. വന്നോളൂ നെല്ലിയാമ്പതിയിലേക്ക്. പോത്തുണ്ടിയിലെ ചെക്പോസ്റ്റ് കഴിഞ്ഞാൽ കാത്തിരിക്കുന്നത് വന്യത ചോരാത്ത ചുരംപാതയാണ്. വഴിനീളെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ. കണ്ട് ആസ്വദിക്കുന്നതിനപ്പുറം അനുഭവിക്കാനിറങ്ങിയാൽ ജീവൻ നഷ്ടപ്പെട്ടേക്കും. പാലക്കാടൻ സമതലങ്ങളും നെൽപ്പാടങ്ങളും തെങ്ങിൻതോപ്പും ഉയരങ്ങളിൽനിന്ന് കാണാം. പോത്തുണ്ടി അണക്കെട്ടിന്റെ ആകാശക്കാഴ്ചയും കിടിലമാണ്. നെല്ലിയാമ്പതി ടൗണിൽ സഞ്ചാരികളെ സ്ഥലങ്ങൾ കാണിക്കാൻ പാക്കേജുകളുമായി ടൂർ ഗൈഡുകളും ജീപ്പ് സഫാരിയും സജീവമാണ്. സീതാർകുണ്ട്, കേശവൻപാറ, പാടഗിരി, പോത്തുപാറ, പലകപ്പാണ്ടി, മാൻപാറ, തൂക്കുപാലം, പുല്ലുകാട്, വിക്ടോറിയ- ലില്ലി തേയിലത്തോട്ടങ്ങൾ തുടങ്ങി നെല്ലിയാമ്പതിയുടെ കുളിരുള്ള കാഴ്ചകൾ ഓരോന്നും കണ്ടിറങ്ങാം. താമസിക്കാൻ റിസോർട്ടുകളും ഹോട്ടലുകളും നിരവധി. ആനയും മലമുഴക്കി വേഴാമ്പലും മാനും കാട്ടുപോത്തും മലയണ്ണാനുമൊക്കെയാണ് ഫോട്ടോഗ്രാഫർമാരുടെ പ്രതീക്ഷ. പ്രളയത്തിൽ തകർന്ന കുണ്ടറച്ചോല പാലമുൾപ്പെടെയുള്ള റോഡുകൾ നവീകരിച്ചത് യാത്ര സുഗമമാക്കും. കഴിഞ്ഞവർഷം ഉരുൾപൊട്ടി റോഡ് തകർന്നതും പൂർവ സ്ഥിതിയിലായിട്ടുണ്ട്. മഴ കനത്താൽ ചുരം പാതയിലൂടെ മുകളിലേക്ക് എത്തുകയെന്നത് സുരക്ഷിതമല്ലാത്തതിനാൽ വിനോദസഞ്ചാരികൾക്ക് താൽക്കാലിക യാത്രാ നിരോധനം ഏർപ്പെടുത്താറുണ്ട്. മഴ ശക്തി പ്രാപിച്ചതോടെ ചുരം പാതയിൽ മണ്ണിടിച്ചിലും മരം കടപുഴകി വീഴുന്നതും പതിവാണ്. മലവെള്ളം റോഡിലൂടെ കുത്തിയൊലിച്ചൊഴുകുമ്പോഴും സഞ്ചാരികൾ യാതൊരു സുരക്ഷയുമില്ലാതെ സഞ്ചരിക്കുന്നുമുണ്ട്.







0 comments