മാമം-ചെറുവള്ളിമുക്ക് റോഡിൽ സംരക്ഷണഭിത്തി നിർമിക്കണം

ചിറയിൻകീഴ്
മാമം പാലം–ചെറുവള്ളിമുക്ക് റോഡിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാമത്തുനിന്ന് ആരംഭിച്ച് ആറ്റിങ്ങൽ–ചിറയിൻകീഴ് റോഡിലെ ചെറുവള്ളിമുക്കിലെത്തുന്ന റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും സഞ്ചരിക്കുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലുള്ളവരും ദേശീയപാതയിലെത്തുന്നത് ഇതുവഴിയാണ്. വാമനപുരം നദിക്കരയിലൂടെ കടന്നുപോകുന്ന റോഡിൽ പന്തലക്കോടുവരെയുള്ള ഭാഗത്ത് സംരക്ഷണഭിത്തിയില്ല. നദിയുടെ വശങ്ങളിൽ കാട് പടർന്നുപിടിച്ചുകിടക്കുന്നതിനാൽ വാഹനങ്ങൾ ആറിലേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണ്. മുന്പ് സ്‌കൂൾ ബസുൾപ്പെടെ നദിയിലേക്ക് പതിച്ചിരുന്നു. തെരുവുവിളക്കുകളുമില്ല. കിഴുവിലം പഞ്ചായത്തിലെ മാമംപാലം, പാറക്കാട്, അരികത്തുവാർ, പന്തലക്കോട് പ്രദേശങ്ങളിലുള്ളവരാണ് ഏറെയും റോഡിനെ ആശ്രയിക്കുന്നത്. പാലംമുതൽ മാമംനട ക്ഷേത്രംവരെ അതീവ ശോചനീയാവസ്ഥയിലാണ്. വിവിധ വകുപ്പുകളുടെ ഇടപെടലിലൂടെ പാർശ്വഭിത്തികളുടെ ഉയരം വർധിപ്പിച്ചും അറ്റകുറ്റപണികൾ നടത്തിയും സംരക്ഷണം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.







0 comments