സ്തനാർബുദ പരിശോധന മുടങ്ങി
ജില്ലാ ആശുപത്രിയിൽ മാമോഗ്രാം പണിമുടക്കി

പാലക്കാട്
ജില്ലാ ആശുപത്രിയിൽ സ്തനാർബുദം കണ്ടെത്താൻ സഹായിക്കുന്ന എക്സ്-റേ പരിശോധനയ്‌ക്കുള്ള മാമോഗ്രാം മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒരുമാസം പിന്നിട്ടു. ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ഇവിടെ മാത്രമാണ് അത്യാധുനിക മാമോഗ്രാം മെഷീനുള്ളത്. ഇതോടെ സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കാൻ വഴിയില്ലാതെ നിർധന രോഗികൾ വലയുകയാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക മാമോഗ്രാം മെഷീനാണ് ഇപ്പോൾ പണിമുടക്കിയത്. സോഫ്റ്റ്‌വെയർ തകരാറാണ് കാരണം. സാങ്കേതിക വിദഗ്ധര്‍ മെഷീൻ പ്രവർത്തനയോഗ്യമാക്കിയെങ്കിലും നാലു ദിവസത്തിനകം വീണ്ടും കേടായി. തുടർന്ന്, കമ്പനി അധികൃതർ നേരിട്ടെത്തി സോഫ്റ്റ്‌വെയറിന്റെ കോഡിങ് ഉൾപ്പെടെ സാങ്കേതിക തിരുത്തലുകൾ വരുത്തിയെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല. മെഷീൻ താൽക്കാലികമായും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സ്വകാര്യ ആശുപത്രികളിലും ഡയഗ്നോസ്റ്റിക് സെന്ററുകളിലും 5,000 രൂപയോളം ചെലവ് വരുന്ന പരിശോധനയാണ് ജില്ലാ ആശുപത്രിയിലൂടെ സാധാരണക്കാർക്ക് തുച്ഛമായ നിരക്കിലോ സൗജന്യമായോ ലഭിച്ചിരുന്നത്. മെഷീൻ എന്ന് പ്രവർത്തനക്ഷമമാകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. തൊട്ടുനോക്കുമ്പോൾ അറിയാൻ കഴിയാത്തത്ര ചെറിയ മുഴകളോ മാറ്റങ്ങളോ വളരെ നേരത്തേ കണ്ടെത്താൻ മാമോഗ്രാമിലൂടെ സാധിക്കും. അർബുദം ആദ്യഘട്ടങ്ങളിൽ തന്നെ തിരിച്ചറിയുന്നത് രോഗമുക്തി എളുപ്പമാക്കുകയും ചികിത്സാ ചെലവ് കുറയ്ക്കുകയും ചെയ്യും.










0 comments