പ്രധാനാധ്യാപകരില്ലാതെ 17 വിദ്യാലയങ്ങൾ
വിദ്യാലയമോ അനാഥാലയമോ

കോഴിക്കോട്
ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നിട്ടും അനാഥമായി വിദ്യാലയങ്ങൾ. യുഡിഎഫ് സര്‍ക്കാരിന്റെ കുത്തഴിഞ്ഞ ഭരണത്തിൽ ജില്ലയിലെ 17 പ്രൈമറി സ്കൂളുകളിൽ ഇതുവരെയും പ്രധാനാധ്യാപകരെ നിയമിച്ചില്ല. അധ്യയനവര്‍ഷം ആരംഭിച്ച് മൂന്നര മാസം പിന്നിട്ടിട്ടും പ്രധാനാധ്യാപകരെ നിയമിക്കാത്തത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഏകോപനത്തെയും താളംതെറ്റിച്ചു. താൽക്കാലിക ചുമതല നൽകി അധിക ഭാരം അടിച്ചേൽപ്പിക്കപ്പെടുന്ന മറ്റ് അധ്യാപകരാണ് പ്രതിസന്ധിയിലാകുന്നത്. സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വിനിയോഗം, വിദ്യാര്‍ഥികളുടെ തലയെണ്ണൽ എന്നിവയെല്ലാം താറുമാറായ സ്ഥിതിയാണ്. ജിഎൽപിഎസ് ആനക്കാംപൊയിൽ, ജിഎൽപിഎസ് പൂവാറന്തോട്, ജിഎൽപിഎസ് മഞ്ഞക്കടവ്, ജിഎൽപിഎസ് ചെറുകുളത്തൂർ തുടങ്ങി 17 സ്കൂളുകളിലാണ് പ്രധാനാധ്യാപകര്‍ ഇല്ലാത്തത്. താമരശേരി വിദ്യാഭ്യാസ ജില്ലയിൽ മാസങ്ങളായി വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവയിൽ യുഡിഎഫ് സര്‍ക്കാരിന്റെ കൃത്യതയില്ലാത്ത നടപടികളാണ് സാഹചര്യം സങ്കീർണമാക്കുന്നത്. ഇതിനിടെ, സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ കൂട്ടമായി നിയമിച്ചതും വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങൾ മന്ദഗതിയിലാക്കി. പാഠഭാഗങ്ങൾ തീരാതെയാണ് ഓണപ്പരീക്ഷ നടത്തിയത്. സെൻസസ് പ്രതിഫലം ലഭിക്കാതെ അധ്യാപകര്‍ ആദ്യഘട്ട സെൻസസ് പ്രവർത്തനം അവസാനിച്ച് ഒന്നരമാസമായിട്ടും പ്രതിഫലം ലഭിക്കാതെ നൂറിൽപ്പരം അധ്യാപകര്‍. കോഴിക്കോട് നഗരത്തിൽ ഡ്യൂട്ടി എടുത്തവര്‍ക്കാണ് പ്രതിഫലം ലഭിക്കാത്തത്. പ്രതിഫലവും അലവൻസുമുൾപ്പെടെ 10,200 രൂപയാണ് ഓരോ അധ്യപകര്‍ക്കും ലഭിക്കാനുള്ളത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങൾ പരീക്ഷയോടടുപ്പിച്ച് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്നതും അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്.










0 comments